ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമില്ലാതെ പ്രഹസനമായി ചിറ്റൂർ താലൂക്ക് വികസനയോഗം
1569391
Sunday, June 22, 2025 6:27 AM IST
ചിറ്റൂർ: താലൂക്ക് വികസന സമിതിയോഗത്തിൽ ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും പങ്കെടുക്കാത്തതിൽ പൊതു പ്രവർത്തകരുടെ രൂക്ഷവിമർശനം.
നിർബന്ധമായും യോഗത്തിൽ ഹാജരാവേണ്ട ജീവനക്കാർ എത്തിയില്ലെങ്കിൽ ഇവർക്കെതിരെ ഷോകോസും തുടർനടപടികളും സ്വീകരിക്കാമെങ്കിലും അതുണ്ടാവാത്തതിനാൽ ഓരോ മാസവും ജീവിക്കാരുടെ സാനിധ്യം കുറഞ്ഞുവരികയാണ്. മുന്പ് എംഎൽഎമാരായ കെ. അച്യുതൻ, കെ. കൃഷ്ണൻകുട്ടി, കെ. ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നപ്പോൾ കോടതി വ്യവഹാരങ്ങൾ ഒഴിച്ചുള്ള പരാതികൾക്ക് അടിയന്തര തീർപ്പ് കൽപ്പിച്ചിരുന്നു.
നിലവിൽ വികസനസമിതി യോഗം തീർത്തും പ്രഹസനമാവുന്നതായി ആരോപണം ഉയർന്നിരിക്കുകയാണ്. നല്ലേപ്പിള്ളി സ്വദേശി പള്ളിമേട് ഗണേഷ് ബാബു കനാൽ വെള്ളം വീടിനു മുൻപിൽ കയറുകയും താമസിക്കാൻ കഴിയാത്ത വിധം ദുർഘടമായിരിക്കുന്നതായി വികസന സമിതി യോഗത്തിൽ പരാതി നൽകി.
കനാൽ ബണ്ടിന്റെ അടിഭാഗം ദുർബലതകാരണം തകർന്ന് ചോർന്നതാണ് വീട്ടിൽ വെള്ളം കയറുന്നതെന്നാണ് പരാതിയിൽ സൂചിപ്പിരിക്കുന്നത്. മഴക്കാലം ആരംഭിച്ചാൽ രണ്ടു വയസുള്ള കുട്ടിയും ഭാര്യയുമായി ബന്ധു വീട്ടിൽ മാറി താമസിക്കുകയാണ് പതിവ്. പലതവണ ബന്ധപ്പെട്ട നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് കനാൽ ബണ്ട് ശരിയാക്കാൻ അപേക്ഷ നൽകിയിട്ടും നടപടികൾ ഉണ്ടാവുന്നില്ലെന്നും ഗണേഷ് ബാബുവിന്റെ പരാതിയിൽ പറഞ്ഞു.
കൊഴിഞ്ഞാമ്പാറ പന്ത്രണ്ടാം വാർഡ് തരകൻചള്ള പാത കഴിഞ്ഞ 30 വർഷമായി നവീകരി ക്കാതെ യാത്രാദുരിതത്തിലാണെന്ന് ജെ. ശിവകുമാർ വികസന സമിതി ചെയർമാനു പരാതി നൽകി. ഒരു കിലോമീറ്റർ വയൽവരമ്പുകൾക്ക് നടവിലൂടെ സഞ്ചരിക്കുന്ന പാതയിൽ വാഹന സഞ്ചാരം ഭീതി ജനകമാണ്. രണ്ടു വർഷം മുൻപ് പെയ്ത മഴയിൽ റോഡിന്റെ മിക്ക ഭാഗങ്ങളും സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ഹരിജൻ കോളനിവാസികൾ ഉൾപ്പെടെ അമ്പതോളം പേർ ഇവിടെ താമസക്കാരായുണ്ട്.
നാട്ടുകാർ പരാതികൾ അറിയിക്കുമ്പോഴെല്ലാം സാമ്പത്തികകുറവാണ് നവീകരണം നീളുന്നതിനു കാരണമെന്ന് അറിയിക്കുന്നതായും ശിവകുമാർ പരാതിപ്പെട്ടു .യോഗത്തിൽ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ, തഹസിൽദാർ എം.പി. അനന്തകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, പെരുമാട്ടി പഞ്ചായത്തംഗം വിനോദ്ബാബു എന്നിവർ പ്രസംഗിച്ചു.