ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു വികസനത്തിന്റെ പച്ചവെളിച്ചം
1569403
Sunday, June 22, 2025 6:31 AM IST
ഒറ്റപ്പാലം: അമൃത്ഭാരത് പദ്ധതിയിൽ ഒറ്റപ്പാലം റെയിൽവേസ്റ്റേഷന് പുതു മുഖശ്രീ. ഒട്ടേറെ വികസന പദ്ധതികളാണ് സ്റ്റേഷനിൽ വരാനിരിക്കുന്നത്. പ്ലാറ്റ്ഫോം വിപുലീകരണത്തിനു പുറമേയാണിത്. സ്റ്റേഷന്റെ മുഖഛായ തന്നെ മാറുന്ന പദ്ധതികൾ അന്തിമഘട്ടത്തിലാണ്.
സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ മേൽക്കൂരകളുടെ വിപുലീകരണം, കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, പ്രവേശനകവാടത്തിന്റെയും നടപ്പാതകളുടെയും നവീകരണം, വിശ്രമകേന്ദ്രങ്ങളുടെയും ടിക്കറ്റ് കൗണ്ടറിന്റെയും ആധുനികവത്കരണം, ആവശ്യമായ ഇലക്ട്രിക്കൽ ജോലികൾ, പാർക്കിംഗ് കേന്ദ്രവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കൽ എന്നിവയടക്കമുള്ളവയാണ് നടക്കാനിരിക്കുന്നത് നേരത്തെ കൂടുതൽ കംപാർട്ട്മെന്റുകളുള്ള ദീർഘദൂര ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തുമ്പോൾ ഇവയുടെ പിന്നിലെ ബോഗികൾ പ്ലാറ്റ്ഫോമിന് പുറത്താകുന്ന സാഹചര്യമായിരുന്നു.
ഇവിടെ ട്രെയിൻ കയറാനും ഇറങ്ങാനും യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നു. സാഹസികയാത്ര പലപ്പോഴും അപകടഭീഷണിയും ഉയർത്തി.
സ്റ്റേഷൻ എത്തിയെന്ന് ട്രെയിനിനുള്ളിലെ യാത്രക്കാർക്കു മനസ്സിലാകാത്ത സാഹചര്യവും ഉണ്ടായിരുന്നു. സിഗ്നൽ ലഭിക്കാതെ പുറത്തു നിർത്തിയിട്ടിരിക്കുകയാണെന്നു കരുതി ഇറങ്ങാതിരുന്നതു സംബന്ധിച്ച പരാതികളും യാത്രക്കാർ ഉയർന്നിരുന്നു. സ്റ്റേഷനു പുറത്താണെന്നു ധരിച്ച് ഇറങ്ങാതിരുന്ന യുവതിയും രണ്ടും മക്കളും പിന്നീട് ഒറ്റപ്പാലമെത്തിയെന്നു മനസിലാക്കി ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നു ചാടി ഇറങ്ങിയപ്പോൾ അപകടത്തിൽപെട്ടു പരിക്കേറ്റ സംഭവവും ഒരു വർഷം മുൻപുണ്ടായി.
ദിവസവും ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ നിലനിന്നിരുന്ന പരാതികൾക്കു പരിഹാരമായാണു പ്ലാറ്റ്ഫോം വിപുലീകരിക്കുന്നത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ അതിർത്തിയിൽ മതിലും നിർമിക്കുന്നുണ്ട്.
അതേസമയം, കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയി നുകളുടെ സ്റ്റോപ്പ് ഇവിടെ പുനഃ ക്രമീകരിക്കണമെന്ന ആവശ്യം മാത്രം റെയിൽവേ ചെവിക്കൊ ള്ളുന്നില്ല.