സ്നേഹക്കൂട്ടുകളിൽ 48 വർഷം പിന്നിട്ട് പ്രഭാകരൻനായരുടെ ചായക്കട
1569402
Sunday, June 22, 2025 6:31 AM IST
വടക്കഞ്ചേരി: ആകർഷണീയമായ ബോർഡുകളോ ആകാരഭംഗിയോ ഈ ചായക്കടയ്ക്ക് ഇല്ല. അപൂർവമാകുന്ന ചെമ്പിന്റെ ബോയ്ലറും പതിറ്റാണ്ടുകളേറെ പഴക്കമുള്ള റേഡിയോയുമാണ് എടുത്തുപറയാനുള്ളത്.മരബെഞ്ചിന്റെ ഇരിപ്പിടങ്ങൾക്കും അരനൂറ്റാണ്ടിന്റെ പഴക്കം കാണും. ഇതൊക്കെയാണെങ്കിലും മുടപ്പല്ലൂർ ക്ഷേത്രത്തിനു മുന്നിലെ 78 വയസുള്ള പ്രഭാകരൻനായരുടെ ചായക്കടയിൽ ആളൊഴിഞ്ഞ സമയമുണ്ടാകില്ല.
പ്രദേശത്തുകാർ ചായകുടിച്ച് നാട്ടുവിശേഷങ്ങൾ കൈമാറുന്നത് ഇവിടെയാണ്. പഴയകാല വാർത്താവിനിമയ സംവിധാനങ്ങളെ ഓർമപ്പെടുത്തുന്നതാണ് ഈ നാട്ടുകൂട്ടത്തിന്റെ കൂടിച്ചേരൽ. പരിചിതമുഖങ്ങളുടെ സ്നേഹം പങ്കുവയ്ക്കലും വീട്ടുകാര്യങ്ങൾ കൈമാറുന്നതും ഇവിടെവച്ചാണ്. മുപ്പതും നാല്പ്പതും വർഷമായി ഇവിടെ ചായ കുടിക്കാനെത്തുന്ന കസ്റ്റമേഴ്സുണ്ടെന്നു പ്രഭാകരൻനായർ പറഞ്ഞു. വരുന്നവർക്ക് കടയുടെ വലിപ്പചെറുപ്പമൊന്നും പ്രശ്നമല്ല.
കൈപ്പുണ്യത്തിന്റെ രുചിക്കൂട്ടുകളിൽ ഒരുക്കുന്ന ലഘുഭക്ഷണവും ചായയും കിട്ടിയാൽ മതി. അതെല്ലാം ഉറപ്പുവരുത്തിയാണ് പ്രഭാകരൻനായരുടെ നാടൻചായയും കാപ്പിയും മറ്റു പലഹാരങ്ങളും റെഡിയാക്കുന്നത്. വീടിനുമുന്നിൽതന്നെയാണ് കട. സഹായികളായി ആരുമില്ല.
ഭാര്യ ദേവി മരിച്ചതോടെ പ്രഭാകരൻ നായർ മാത്രമായി നടത്തിപ്പുകാരനും ജീവനക്കാരനുമൊക്കെ. മകൻ രമേഷും കുടുംബവുമാണ് ഒപ്പമുള്ളത്. അവർ ജോലിക്കുപോകും. പ്രഭാകരൻനായർ പുലർച്ചെ രണ്ടുമണിക്ക് ഉണരും. തൊട്ടുമുന്നിലുള്ള ക്ഷേത്രത്തിൽ വിളക്ക് വച്ചാണ് ദിവസം തുടങ്ങുക. അഞ്ചുമണിയാകുമ്പോഴേക്കും ആളുകൾ ചായയ്ക്കായി എത്താൻ തുടങ്ങും. സമീപത്തെ ആളുകൾതന്നെയാവും കൂടുതലും. ഉച്ചയ്ക്ക് ഒരു മണിക്കൂർ വിശ്രമമുണ്ട്. വൈകുന്നേരം ഏഴുവരെ കട പ്രവർത്തിക്കും. സാധിക്കാവുന്ന കാലം ചായക്കട നടത്തക്കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നു പ്രഭാകരൻനായർ പറഞ്ഞു.
ഫ്രാൻസിസ് തയ്യൂർ