വിദ്യാഭ്യാസവായ്പ നൽകുന്നതിൽ ബാങ്കുകൾ ഉദാരസമീപനം പുലർത്തണം: വി.കെ. ശ്രീകണ്ഠൻ എംപി
1569404
Sunday, June 22, 2025 6:31 AM IST
പാലക്കാട്: വിദ്യാഭ്യാസ വായ്പ നൽകുന്നതിൽ ബാങ്കുകൾ ഉദാര സമീപനം പുലർത്തണമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. വ്യാവസായിക ഇടനാഴിയുമായി ബന്ധപ്പെട്ട് പാലക്കാട് പ്രതീക്ഷിക്കുന്ന വികസനത്തിൽ ബാങ്കുകൾ സുപ്രധാന പങ്ക് വഹിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാതല ബാങ്കിംഗ് അവലോകനസമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെൽകൃഷിക്കാർക്ക് പിആർഎസ് ലോണുകൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. ബാങ്കുകളിലെ ജീവനക്കാരുടെ ഒഴിവുകൾ നികത്തണമെന്നും എംപി നിർദേശിച്ചു.
2024-2025 സാന്പത്തിക വർഷത്തിലെ നാലാംപാദത്തിൽ ജില്ലയിലെ ബാങ്കുകൾ ആകെ 33000 കോടി രൂപ വായ്പ നൽകിയതായി യോഗം വിലയിരുത്തി. ഇത് വാർഷിക ക്രെഡിറ്റ് പദ്ധതിയുടെ 116.32% ആണ്. 2025 മാർച്ച് 31 വരെയുള്ള ബാങ്കുകളുടെ വായ്പ നീക്കിയിരിപ്പ് 44149 കോടി രൂപയും നിക്ഷേപം 60405 കോടിയുമാണ്. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 73.08 ശതമാനം ആണ്. കഴിഞ്ഞ പാദത്തിൽ ഇത് 74 ശതമാനമായിരുന്നു.
വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തിൽ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് യോഗം വിലയിരുത്തി. 159 കോടി രൂപയുടെ ലക്ഷ്യത്തിൽ 90 കോടി രൂപ മാത്രമാണ് ഈ മേഖലയിൽ വിതരണം ചെയ്തത്.
വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു. വായ്പ നിരസിക്കലുമായി ബന്ധപ്പെട്ട പരാതികൾ, ചില ബ്രാഞ്ചുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, സ്വാശ്രയ സംഘങ്ങൾക്കുള്ള വായ്പകളിലെ ആർബിഐ മാർഗനിർദേശങ്ങൾ പാലിക്കാത്ത സാഹചര്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ബാങ്കുകൾ ജാഗ്രത പുലർത്തണം. വായ്പാ അംഗീകാര പ്രക്രിയകൾ ലളിതമാക്കാനും സുതാര്യത ഉറപ്പാക്കാനും, സാന്പത്തിക സാക്ഷരതാ കേന്ദ്രങ്ങളിലെ ഒഴിവുകൾ നികത്താനും ബാങ്കുകൾക്ക് നിർദേശം നൽകി.
ആർബിഐ ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസർ മുത്തുകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ അസിസ്റ്റന്റ് ജനറൽ മാനേജർ കവിത റാം, കനറാ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ എച്ച്.എസ്. ആനന്ദ, ലീഡ് ഡിസ്ട്രിക്ട് മാനേജർ പി.ടി. അനിൽകുമാർ, ലീഡ് ബാങ്ക് ഓഫീസർ രൂപലേഖ എന്നിവർ പ്രസംഗിച്ചു.