മുടപ്പല്ലൂരിലെ കവർച്ചയ്ക്കുപിന്നിൽ വിദഗ്ധ മോഷ്ടാവെന്നു നിഗമനം
1569610
Monday, June 23, 2025 1:43 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന മോഷണ പരമ്പരകൾക്കു പിന്നാലെ മുടപ്പല്ലൂർ ടൗണിനടുത്ത് പൂട്ടിയിട്ട വീട്ടിൽനിന്നു 13 പവൻ സ്വർണാഭരണങ്ങളും 8,500 രൂപയും 12,000 രൂപ വിലയുള്ള വാച്ചും കവർന്നതിനു പിന്നിൽ വിദഗ്ധ മോഷ്ടാവെന്നു വിലയിരുത്തൽ.
വാതിലിനോ പൂട്ടിട്ടിരുന്ന കുറ്റിക്കോ കേടുപാടു വരുത്താതെ അതിവിദഗ്ധമായാണ് മുൻവാതിൽതുറന്ന് മോഷ്ടാവ് ഇരുനില വീടിന്റെ അകത്തുകടന്നിട്ടുള്ളത്.
കൃത്യം നിർവഹിച്ച് മുന്നിലൂടെതന്നെ പോകുമ്പോഴും വാതിലും കൊതുകുനെറ്റുള്ള വാതിലും അടച്ചിരുന്നു.
വാതിലിന്റെ ലോക്ക് കയറുന്ന മരക്കട്ട്ളയുടെ ചെറിയൊരു തുണ്ടു മാത്രമാണ് ലോക്ക് തകർക്കാൻ നശിപ്പിച്ചിട്ടുള്ളത്. മറ്റുനാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല.
അലമാരകളിലോ മറ്റോ പരിശോധിച്ച് വലിച്ചുവാരിയിടാതെ എല്ലാം അറിയുന്നപ്പോലെയാണ് കൃത്യമായി സ്വർണവും പണവുമായി മോഷ്ടാവ് കടന്നു കളഞ്ഞത്. പടിഞ്ഞാറെതറയിൽ ഗംഗാശൈലത്തിൽ സൈന്യത്തിൽനിന്നു റിട്ടയർ ചെയ്ത ഗംഗാധരന്റെ വീട്ടിലാണ് കഴിഞ്ഞദിവസം കവർച്ച നടന്നത്.
ബെഡ്റൂമിലെ കട്ടിലിനടിയിലെ മരലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും മേശയിലെ ബാഗിൽ വച്ചിരുന്ന 8,500 രൂപയും 12,000 രൂപ വിലവരുന്ന ഭാര്യ ഷൈലജയുടെ വാച്ചുമാണ് കവർന്നത്.
വീടുപൂട്ടി മുടപ്പല്ലൂരിനടുത്ത് പന്തംപറമ്പിലുള്ള തറവാട്ടു വീട്ടിൽ പോയ സമയത്താണ് സംഭവം. 18നാണ് ഇവർ തറവാട്ടിലേക്കുപോയത്. ശനിയാഴ്ച രാവിലെ എട്ടരയോടെ വീട്ടിലെത്തിയപ്പോഴാണ് കവർച്ചാവിവരം അറിയുന്നത്.
കവർച്ചനടന്ന വീട് തൊട്ടടുത്തുവീടുകളുള്ള സ്ഥലമാണ്. മുന്നിലെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് അകത്തുകടന്നിട്ടുള്ളതെന്നാണ് നിഗമനം.
മതിലിൽ ചുവന്ന മണ്ണിന്റെ ചവിട്ടുപാടുകളുണ്ട്. ഇവിടെനിന്നും മണംപിടിച്ച പോലീസ് നായ മുടപ്പല്ലൂർ ടൗണിലേക്കുള്ള റോഡിലേക്ക് കുറച്ചുദൂരം ഓടിനിന്നു. ഫിംഗർപ്രിൻറ് വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വടക്കഞ്ചേരി സിഐ കെ.പി. ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഭീതിപ്പെടുത്തി തുടർകവർച്ചകൾ...
വടക്കഞ്ചേരി: കഴിഞ്ഞദിവസം തന്നെ മുടപ്പല്ലൂരിൽ ചക്കാന്തറ ആറുമുഖന്റെ വീട്ടിൽ മോഷണ ശ്രമമുണ്ടായി.
പിൻവാതിൽ തുറക്കുന്ന ശബ്ദംകേട്ട് മുകൾനിലയിലുണ്ടായിരുന്ന മകൻ ഓടിവരുമ്പോഴേക്കും മുഖംമൂടി ധരിച്ച മോഷ്ടാവ് ഓടിപ്പോവുകയായിരുന്നു.
രണ്ടുദിവസം മുമ്പ് വടക്കഞ്ചേരി ടൗണിലെ ലോട്ടറികടയിൽനിന്നും 5,000 രൂപയും അറുപതിനായിരം രൂപയുടെ ലോട്ടറി ടിക്കറ്റുകളും മോഷണം പോയിരുന്നു.
അതിനുമുമ്പ് വടക്കഞ്ചേരി ടൗണിൽ വിനായക സ്ട്രീറ്റിലെ ഉഷാ ദേവിയുടെ വീട്ടിൽ നിന്നും വാച്ചുകളും പണവും നഷ്ടപ്പെട്ടു. സമീപത്തെ ക്ഷേത്രത്തിലും മോഷണശ്രമം നടന്നു.
രണ്ടുമാസം മുമ്പ് ചുവട്ടുപ്പാടത്ത് ദേശീയപാതക്കു സമീപമുള്ള പ്രസാദ് പിള്ളയുടെ ഇരുനില വീട്ടിൽനിന്നു 45 പവൻ സ്വർണാഭരണങ്ങൾ കവർന്നതും അതിവിദഗ്ധമായിട്ടായിരുന്നു. രാത്രി വീട്ടുകാർ ഉറങ്ങിക്കിടന്നിരുന്ന മുറിയിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്. അടുക്കള ഭാഗത്തെ ചിമ്മിനി കുഴലിലൂടെ കയറി മുകളിലെ നിലയിലെ വാതിൽ വഴിയായിരുന്നു അന്ന് മോഷ്ടാവ് അകത്തു കടന്നത്.
യാതൊന്നും വലിച്ചു വാരിയിടാതെ കൃത്യയായി സ്വർണം കവരുകയായിരുന്നു. ആഭരണങ്ങൾ വച്ചിരുന്ന ചെറിയ പെട്ടികൾ അതേപടി അലമാരയിൽവച്ചാണ് മോഷ്ടാവ് പോയത്.
ഈ കേസിനും തുമ്പുണ്ടായിട്ടില്ല. സ്വർണം കണ്ടെത്താനുള്ള പുതിയ ഉപകരണങ്ങൾ വല്ലതും മോഷ്ടാക്കൾ ഉപയോഗിക്കുന്നുണ്ടോ എന്നാണ് വീട്ടുകാർ സംശയിക്കുന്നത്.