അറുനൂറേക്കർ ഭൂമിയുടെ അനധികൃത രജിസ്ട്രേഷൻ നടന്നെന്നു ആധാരമെഴുത്ത് അസോസിയേഷൻ
1569612
Monday, June 23, 2025 1:43 AM IST
അഗളി: അട്ടപ്പാടി കോട്ടത്തറ വില്ലേജിൽ മാത്രം 570 ഏക്കർഭൂമി രാഷ്ട്രീയ നേതാക്കളുടെ ബിനാമികളുടെ പേരിൽ അനധികൃത രജിസ്ട്രേഷൻ നടത്തിയതായി ആധാരം എഴുത്ത് അസോസിയേഷൻ അഗളി യൂണിറ്റ് ഭാരവാഹികൾ ആരോപിച്ചു.
ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ അഗളി യൂണിറ്റ് ഭാരവാഹികളായ ഗോപീകൃഷ്ണൻ, കെ.ആർ. രവീന്ദ്രദാസ്, കെ.സി. അനീഷ്, പി. രാജാമണി എന്നിവർ അഗളിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്.
മൂപ്പിൽ നായരുടെ അവകാശികളെന്ന് അവകാശപ്പെടുന്ന ഏതാനും പേർ ചില രാഷ്ട്രീയ നേതാക്കളുടെ പിൻബലത്തോടെയാണ് അനധികൃത ഭൂമിരജിസ്ട്രേഷൻ നടത്തുന്നതെന്നും ആരോപിച്ചു.ഭൂരഹിതരായ ആദിവാസികൾക്ക് നായനാർസർക്കാർ പതിച്ചുനൽകിയതും വി.എസ്. അച്യുതാനന്ദൻ സർക്കാർ ചെങ്ങറ ഭൂസമരക്കാർക്ക് പതിച്ചു നൽകിയതുമായ ഭൂമിയും ആദിവാസികൾ കൈവശംവച്ച് കൃഷി ചെയ്ത ഭൂമിയുമാണ് രജിസ്ട്രേഷൻ നടത്തിയിരിക്കുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
സംഘടന നൽകിയിരിക്കുന്ന പരാതിയിൽ അന്തിമതീരുമാനമുണ്ടാകുന്നതുവരെ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതു നിർത്തിവയ്ക്കുവാനും ശക്തമായ നിയമനടപടികളെടുക്കണമെന്നും ആവശ്യപ്പെട്ടു അസോസിയേഷൻ മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്.