ജാഗ്രതൈ.. നാട്ടിൽ ഞാറുമോഷണവും
1569613
Monday, June 23, 2025 1:43 AM IST
നെന്മാറ: ഞാറും മോഷണവസ്തുവായി മാറി. ഒന്നാംവിളയ്ക്കു തയാറാക്കിയ ഞാറ്റടി നശിച്ചതോടെ ഞാറുക്ഷാമവും രൂക്ഷം.
ഇതോടെ പലയിടത്തും ഞാറുമോഷണവും തകൃതി. വിത്തനശേരിയിൽ വേലികെട്ടി സംരക്ഷിച്ച വളപ്പിൽ പറിച്ചുസുക്ഷിച്ചിരുന്ന ഏതാണ്ട് 200 ഞാറ്റു മുടിക്കെട്ടുകൾ കഴിഞ്ഞദിവസംരാത്രി മോഷണം പോയി.
വിത്തനശേരി കവളപ്പാറ പനയംപറമ്പ് വീട്ടിൽ പി.കെ. വിശ്വനാഥന്റെ കൃഷിയിടത്തിൽനിന്നാണ് ഞാറ് കളവുപോയത്. സാധാരണ നടീലിനുമുമ്പ് ട്രാക്ടർ ഉഴുത് നെൽപാടം പാകപ്പെടുത്തുമ്പോൾ പറിച്ച ഞാറുകൾ പാടവരമ്പുകളിൽതന്നെ കയറ്റിവയ്ക്കുകയാണ് പതിവ്.
ആവശ്യംകഴിഞ്ഞ് ബാക്കിയുള്ളവ ചീഞ്ഞുപോവുകയോ ആവശ്യത്തിൽ അധികമുള്ളവ ആവശ്യക്കാരില്ലെങ്കിൽ ഉഴുതുമറിച്ച് കളയുകയാണ് ചെയ്യാറുള്ളത്.
ഇപ്രാവശ്യം കാലാവസ്ഥാ വ്യതിയാനം മൂലം ബഹുഭൂരിപക്ഷം കർഷകരുടെയും പാകിയ വിത്തുകൾ അമിത മഴമൂലവും വെള്ളക്കെട്ട് മൂലവും നശിച്ചതോടെയാണ് ഞാറ്റടിക്കു ക്ഷാമമുണ്ടായത്. മിക്കയിടത്തും കൃഷിഭവൻ മുഖേന രണ്ടാമത് വിതരണം ചെയ്ത വിത്ത് ഉപയോഗിച്ച ഞാറുപാകേണ്ട സ്ഥിതിയുമുണ്ടായി.
ഞാറു പാകിയതുതന്നെ ആവശ്യത്തിനു തികയാത്ത സ്ഥിതിയുണ്ടായി. ഇതാണ് ഞാറ്റടിയും മോഷണ വസ്തുമാകാൻ കാരണം.
ഞാറുകെട്ടുകൾ പാടത്തു തന്നെ സൂക്ഷിക്കാൻ ധൈര്യമില്ലാത്ത അവസ്ഥയാണ്. പലരുടെയും ഞാറുകൾ നഷ്ടപ്പെട്ടു പോയതിനാൽ കർഷകർ പാടത്തുനിന്നു വീട്ടുവളപ്പിലേക്കു കടത്തി സൂക്ഷിക്കുകയാണ് ചെയ്യുന്നത്.