സുപ്രീംകോടതി വിധിയോടു പ്രതികരിച്ച ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അതിരൂക്ഷ വിമർശനമാണ് അഴിച്ചു വിട്ടത്. എന്നാൽ ആക്ഷേപങ്ങളെ അവഗണിച്ചു തള്ളുന്ന പതിവു ശൈലിയായിരിക്കും ഇക്കാര്യത്തിലും സർക്കാർ സ്വീകരിക്കാൻ പോകുന്നത്.
കോടതിയുടെ വിമർശനം ഗവർണർക്കു കരുത്തു പകരുന്നതായും വ്യാഖ്യാനിക്കാം. സമ്മർദങ്ങൾക്കു വഴങ്ങാതെ തീരുമാനമെടുക്കണം എന്നു സുപ്രീംകോടതി പറയുന്പോൾ ഇനിയങ്ങോട്ട് ആരിഫ് മുഹമ്മദ് ഖാൻ കൂടുതൽ കാർക്കശ്യത്തോടെ സർക്കാരിനെ നേരിടാനാണു സാധ്യത.
സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കം ചെയ്യുന്ന ബിൽ രാഷ്ട്രപതിക്ക് അയച്ചതോടെ അക്കാര്യത്തിൽ ഇനി അനുകൂല നടപടി പ്രതീക്ഷിക്കേണ്ടതില്ല. ആരിഫ് മുഹമ്മദ് ഖാൻ ചാൻസലറായി തുടരും. വൈസ് ചാൻസലർ നിയമനത്തിൽ ഉൾപ്പെടെ സർക്കാരിന് ഗവർണർ തലവേദന സൃഷ്ടിക്കും.
ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി പൂർത്തിയാകാൻ ഒന്പതു മാസത്തിലേറെയുണ്ട്. സർവകലാശാലകളുടെ കാര്യത്തിൽ അതുവരെ തീരുമാനമെടുക്കാതെ മുന്നോട്ടു പോകേണ്ടി വരും. മറ്റു മേഖലകളിലും സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത മൂർച്ഛിക്കാനാണു സാധ്യത.
ഗവർണർ- സർക്കാർ പോരിൽ ഇരുകൂട്ടർക്കും രാഷ്ട്രീയ താൽപര്യങ്ങളാണുള്ളത്. രാഷ്ട്രീയ നേട്ടം കൈവരിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. അതിന്റെ പേരിലുണ്ടാകുന്ന തർക്കത്തിൽ നഷ്ടം കേരളത്തിനാണ്.
സർവകലാശാലകൾക്കു നാഥനില്ലാതായിട്ടു തന്നെ നാളുകൾ എത്രയായി. ഈ നില ഇനിയും തുടരാൻ തന്നെയാണു സാധ്യത. ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കും ഒഴുകുന്ന സമയത്താണിതെന്നോർക്കണം.