ലൈഫ് വീടുകൾക്കും രക്ഷയില്ല; ദീപിക വാർത്ത നിയമസഭയിൽ
Thursday, September 18, 2025 1:18 AM IST
തിരുവനന്തപുരം: ലൈഫ് വീടുകൾക്കും രക്ഷയില്ലെന്ന ദീപിക വാർത്ത നിയമസഭയിൽ. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് വീടു നിർമാണത്തിനു പണം നൽകാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായതു സംബന്ധിച്ച ദീപിക പ്രസിദ്ധീകരിച്ച വാർത്തയാണ് ലൈഫ് പദ്ധതിയിലെ പ്രതിസന്ധി സംബന്ധിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കവേ കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥ് ഉയർത്തിക്കാട്ടിയത്.
ലൈഫ് പദ്ധതിയുടെ ആദ്യ ഗഡു ലഭിച്ചതിനെ തുടർന്ന് അടിസ്ഥാന നിർമാണം പൂർത്തിയാക്കിയവർക്ക് രണ്ടും മൂന്നും ഗഡു പണം ലഭിക്കാത്തതിനാൽ നിർമാണം പ്രതിസന്ധിയിലായിരിക്കുകയാണെന്നു ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കവേ പി.സി. വിഷ്ണുനാഥ് ആരോപിച്ചു.
ലൈഫ് പദ്ധതിയിൽ 1500 കോടി രൂപ കൂടി വായ്പയെടുക്കുന്നതോടെ ഗുണഭോക്താക്കൾക്ക് തുടർഗഡുക്കൾ തടസമില്ലാതെ വിതരണം ചെയ്യാനാകുമെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി പറഞ്ഞു.
സർക്കാരിന്റെ കാലാവധി കഴിയുന്പോൾ ആറു ലക്ഷം പേർക്ക് സ്വന്തം വീട് ഉറപ്പാക്കാനാകും. 2017 മുതൽ ഇതുവരെ 4,62,412 പേരുടെ ഭവനനിർമാണം പൂർത്തിയായി. കരാറൊപ്പിട്ടത് 5,95,536 പേരാണ്. ലൈഫിൽ കേന്ദ്രവിഹിതം 48000 രൂപ മാത്രമാണ്. വീടു നിർമാണത്തിന് 1.35ലക്ഷം രൂപയാണ് കേന്ദ്രം കണക്കാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പണം നൽകുന്നത് കേരളത്തിലാണ്. ഇതുവരെ ലൈഫിൽ 18,885 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ 2080 കോടി മാത്രമാണ് കേന്ദ്രവിഹിതം.
16,000 കോടിയും സംസ്ഥാനം കണ്ടെത്തിയതാണ്. സാന്പത്തിക ബാധ്യതയുള്ളതിനാൽ 4 ലക്ഷമെന്ന വിഹിതം ഇനിയും കൂട്ടാനാവില്ലെന്നും പി.സി. വിഷ്ണുനാഥിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.