ശ്രീജിവിനോടു സംസാരിക്കാനോ അടുത്തു പോകാനോ പോലീസ് അനുവദിച്ചില്ല. വിഷം കഴിച്ചയാൾക്കു നൽകുന്ന പ്രതിരോധമരുന്ന് അളവിൽ കൂടുതൽ നൽകി. രക്‌തംകലർന്ന മൂത്രമാണ് പുറത്തെത്തിയത്. കൈകാലുകൾ രണ്ടും കട്ടിലിൽ ബന്ധിച്ച നിലയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാംശത്തിന്റെ അളവ് കണ്ടെത്താനായില്ല. ശ്രീജിവിന്റേതായി പോലീസ് കണ്ടെത്തിയ ആത്മഹത്യാകുറിപ്പ് വ്യാജമാണെന്നു തെളിഞ്ഞു.
കൂലിപ്പണിക്കാരനായിരുന്ന ശ്രീജിവ് അയൽവാസിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ പെൺകുട്ടിയുടെ വിവാഹം നടക്കുന്നതിന്റെ തലേന്നു രാത്രിയിലാണ് ശ്രീജിവിനെ പഴയ കേസിന്റെ പേരിൽ പൂവാറിൽനിന്ന് അറസ്റ്റു ചെയ്തത്. ശ്രീജിവ് ഇനി പൂഴികുന്ന് കാണില്ലെന്ന് ശ്രീജിവിന്റെ മാതാവിനെ പെൺകുട്ടിയുടെ അച്ഛൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ ബന്ധുവും എഎസ്ഐയുമായിരുന്ന ഫിലിപ്പോസിന്റെ നേതൃത്വത്തിലാണ് ശ്രീജിവിനെ അറസ്റ്റു ചെയ്തത്.
പാറശാല സിഐയായിരുന്ന ഗോപകുമാർ, എഎസ്ഐ ഫിലിപ്പോസ് എന്നിവർക്ക് ശ്രീജിവിന്റെ മരണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് അഥോറിറ്റി കണ്ടെത്തി. സീനിയർ സിപിഒ പ്രതാപചന്ദ്രൻ, എഎസ്ഐ വിജയദാസ് എന്നിവരും ഇവർക്കു കൂട്ടുനിന്നു. എസ്ഐ ഡി. ബിജു വ്യാജ രേഖകളുണ്ടാക്കാൻ സഹായിച്ചു. ഇവർക്കെതിരേ എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിൽ പത്തു ദിവസത്തിനകം അന്വേഷണം ആരംഭിക്കണം. ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്, അമ്മ രമണി എന്നിവർക്കു നഷ്ടപരിഹാരത്തുക നൽകാൻ സർക്കാർ തയാറാകണം. സാക്ഷികളില്ലാതിരുന്ന കേസിൽ ഫോറൻസിക്, ക്രിമിനോളജി വിദഗ്ധരുടെ ഉപദേശവും മെഡിക്കൽ രേഖകളും പരിശോധിച്ചാണ് പോലീസ് കംപ്ലെയ്ന്റ്സ് അഥോറിറ്റി തീർപ്പു കല്പ്പിച്ചത്.