വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ വിസിയുടെ ചുമതല മണ്ണുത്തി വെറ്ററിനറി സർവകലാശാല റിട്ടയേർഡ് പ്രഫസർ ഡോ. പി.സി. ശശീന്ദ്രന് നൽകി പിന്നീട് ചാൻസലർ ഉത്തരവിറക്കി.
സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ ഒഴിവാക്കുന്നതിനായി നിയമസഭ പാസാക്കിയ സർവകലാശാല ഭേദഗതി ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകാതിരുന്നതോടെ ചാൻസലർ എന്ന നിലയിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കൂടുതൽ ശക്തനായതിന്റെ സൂചന കൂടിയാണ് നടപടികളിലൂടെ വ്യക്തമാകുന്നത്.
അതേസമയം, ചാൻസലറുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന വിമർശനവുമായി മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി രംഗത്ത് എത്തി. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കേയാണ് വിസിക്കെതിരേ ഗവർണർ നടപടി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
സിദ്ധാർഥിന്റെ മരണം സംഭവിച്ചിട്ടും പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളിൽ അടക്കം ദുരൂഹസാഹചര്യങ്ങൾ നിർദേശിച്ചിട്ടും സർവകലാശാല ചട്ടങ്ങൾ അനുസരിച്ചു നടപടി സ്വീകരിക്കുന്നതിലും സിദ്ധാർഥനു നേർക്കുണ്ടായ അതിക്രമങ്ങൾ തടയുന്നതിലും വീഴ്ച സംഭവിച്ചതായി ചാൻസലർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.