ന്യൂനപക്ഷ വിഷയങ്ങളില്‍ ഇടതുമുന്നണിയും സംസ്ഥാന സര്‍ക്കാരും നടത്തുന്ന ഇടപെടലുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ വോട്ടുപിടിത്തം. ബിജെപിയുടെ വര്‍ഗീയ അജൻഡകളില്നിന്നു മുസ്ലിംകളെ സംരക്ഷിക്കുന്നതു പിണറായി സര്‍ക്കാരാണെന്ന് അവര്‍ ഉറക്കപ്പറയുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും ആരോപിക്കുന്നു. മണ്ഡലത്തില്‍ മുസ്ലിംകൾക്കിടയിലെ പ്രബലരായ സുന്നി വിഭാഗങ്ങളുടെ വോട്ടുകള്‍ നേടാനാകുമോ എന്നാണ് എല്‍ഡിഎഫ് പ്രധാനായും നോക്കുന്നത്.
പൗരത്വ പ്രശ്നത്തില്‍ സുന്നി വിഭാഗങ്ങളുടെ പിന്തുണ ഇടതിനുണ്ടെന്ന് അവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ലീഗിന്റെ പ്രധാന ശക്തിയായ സുന്നി ഇകെ വിഭാഗത്തിന്റെ വോട്ടുകള്‍ ചോര്‍ത്താനുള്ള ശ്രമമാണ് ഇടതുമുന്നണി പ്രധാനമായും നടത്തുന്നത്. എപി വിഭാഗത്തിന്റെ വലിയ പിന്തുണ അവര്‍ക്കുണ്ടെന്നും വിശ്വസിക്കുന്നു.
സുന്നി, മുജാഹിദ് വിഭാഗങ്ങളുടെ പിന്തുണ മുസ്ലിം ലീഗ് ആകട്ടെ പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമേ സുന്നി, മുജാഹിദ് വിഭാഗങ്ങളുടെ പിന്തുണയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നു. വിവിധ മുസ്ലിം സംഘടനകളുടെ പിന്തുണ യുഡിഎഫിന് മലപ്പുറത്ത് ഗുണം ചെയ്തേക്കും. ലീഗും ഇകെ വിഭാഗം സമസ്തയും തമ്മില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം ലീഗിനെ കുഴക്കുന്നുണ്ട്.
അതേസമയം, ന്യൂനപക്ഷ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന ഇ.ടി. മുഹമ്മദ് ബഷീറിന് മുസ്ലിം വോട്ടര്‍മാരുടെ പിന്തുണ കൂടുതല്‍ ലഭിച്ചേക്കും. പ്രചാരണ രംഗത്ത് മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. വസീഫിനു കഴിഞ്ഞിട്ടുണ്ട്. യുവവോട്ടര്‍മാരുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും എതിരാളികളുടെ പാളയത്തില്‍ വിള്ളലുണ്ടാകുമെന്ന കണക്കൂകൂട്ടലുമാണ് ഇടതുപക്ഷത്തെ മുന്നോട്ടു നയിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അരലക്ഷത്തോളം വോട്ടുകള്‍ നേടിയ എസ്ഡിപിഎ ഇത്തവണ മത്സരരംഗത്തില്ല. അവര്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തിന് തിരിച്ചടിയാകും. കഴിഞ്ഞ തവണ ബിജെപിക്ക് വേണ്ടി എ.പി. അബ്ദുള്ളക്കുട്ടി മത്സരിച്ചെങ്കിലും 68,935 വോട്ടാണ് എന്‍ഡിഎയ്ക്കു ലഭിച്ചത്.