കപ്പൽ അപകടം: തീരത്തെ പ്ലാസ്റ്റിക് തരികൾ നീക്കാൻ അടിയന്തര നടപടി തുടങ്ങി
Thursday, May 29, 2025 12:19 AM IST
തിരുവനന്തപുരം: കപ്പൽ ദുരന്തത്തെത്തുടർന്നു തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടു ഇവ നീക്കാൻ അടിയന്തര നടപടി തുടങ്ങി. സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചാണ് പ്ലാസ്റ്റിക് തരികളെ (നർഡിൽ) തീരത്തുനിന്നും ഒഴിവാക്കുന്നത്.
ഡ്രോണ്‍ സർവേ അടക്കം നടത്തി ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചാണ് പ്ലാസ്റ്റിക് തരി നീക്കം ചെയ്യുന്നത്. പോലീസ്, അഗ്നിരക്ഷാസേന, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ ഇതിന്റെ ഏകോപനത്തിനായി നിയോഗിച്ചു. സന്നദ്ധസേനയുടെ സുരക്ഷയ്ക്ക് മാർഗനിർദേശവും നൽകി.
അപകടകരമായ നടപടിയൊന്നും സന്നദ്ധ പ്രവർത്തകർ സ്വീകരിക്കുന്നില്ലെന്ന് സൂപ്പർവൈസർമാർ ഉറപ്പുവരുത്തണം. ജനങ്ങളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധനമേഖലയുടെ സംരക്ഷണം എന്നിവ മുൻനിർത്തിയാണ് പ്രവർത്തനം. ഒഴുകി നടന്ന കണ്ടെയ്നറുകളിലെ പ്ലാസ്റ്റിക് തരികളാണ് തീരത്ത് അടിഞ്ഞത്.
കപ്പൽ മുങ്ങിയ സ്ഥലത്തു നിന്ന് 20 നോട്ടിക്കൽ മൈൽ പ്രദേശത്തു മത്സ്യ ബന്ധനം പൂർണമായി ഒഴിവാക്കാനും തീരുമാനിച്ചു. എണ്ണപ്പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ റാപ്പിഡ് റസ്പോണ്‍സ് ടീം സജ്ജമാക്കി. ഓയിൽ ബൂം അടക്കമുള്ളവ പ്രാദേശികമായി സജ്ജീകരിച്ച് എല്ലാ പൊഴി, അഴിമുഖങ്ങളിലും നിക്ഷേപിക്കാൻ നിർദേശിച്ചു.
കേരളതീരത്ത് അപകടത്തിൽപെട്ട ലൈബീരിയൻ കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യൽ, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതനുസരിച്ച് വിദഗ്ധരുടെ യോഗം ചേർന്നാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്.
യോഗത്തിൽ ദുരന്ത പ്രതികരണ വിദഗ്ധൻ ഡോ. മുരളി തുമ്മാരുകുടി, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അധികൃതർ എന്നിവരും ആഗോള തലത്തിലെ വിദഗ്ധരും സംസ്ഥാന സർക്കാരിൽ കപ്പൽ അപകടം കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചേർന്നായിരുന്നു യോഗം.