സിദ്ധാര്‍ഥന്റെ മരണം ; 19 വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി ശരിവച്ച് ഹൈക്കോടതി
Thursday, May 29, 2025 1:36 AM IST
കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 19 വിദ്യാര്‍ഥികളെ കോളജില്‍നിന്നു പുറത്താക്കിയത് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാര്‍ഥന്റെ അമ്മ എം.ആര്. ഷീബ നല്കിയ അപ്പീല്‍ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
ആന്റി റാഗിംഗ് സ്ക്വാഡിന്റെ അന്വേഷണറിപ്പോര്‍ട്ടിനു വിധേയമായി പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് മണ്ണുത്തി കാമ്പസില്‍ പഠനം തുടരാന്‍ അനുമതി നല്കിയ 2024 ഡിസംബറിലെ സിംഗിള്‍ ബെഞ്ച് ഉത്തരവും ജസ്റ്റീസുമാരായ അമിത് റാവല്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് റദ്ദാക്കി.
2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ സര്‍വകലാശാല ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റാഗിംഗിന്റെ ഭാഗമായി ക്രൂരമര്‍ദനത്തിന് ഇരയായ സിദ്ധാര്‍ഥ് ജീവനൊടുക്കിയെന്നാണു കേസ്.
അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 2024 മാര്‍ച്ച് ഒന്നിന് പ്രതികളായി കണ്ടെത്തിയ 19 പേരെയും കോളജില്‍നിന്നു പുറത്താക്കിയിരുന്നു. ഇതിനെതിരേ ഏതാനും വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായത്.
മണ്ണുത്തി കാമ്പസില്‍ പഠനം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം പ്രതികളായ വിദ്യാര്ഥികള്പ്പോലും ഉന്നയിക്കാതിരിക്കെ, സിംഗിള്‍ ബെഞ്ച് അത്തരമൊരു ഉത്തരവിട്ടത് തെറ്റാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ ഹർജിയെത്തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. പുതിയ അന്വേഷണത്തിന് സര്‍വകലാശാലയ്ക്കു കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ഹര്‍ജി പരിഗണനയിലിരിക്കെ ആന്റി റാഗിംഗ് സ്ക്വാഡ് മാര്‍ച്ച് 28ന് നല്കിയ രണ്ടാം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 19 പേരെയും വെറ്ററിനറി സര്‍വകലാശാല പുറത്താക്കുകയും ഇവര്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ പഠനം തുടരാന്‍ യുജിസി ചട്ടപ്രകാരം മൂന്നു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.