മനുഷ്യജീവനു ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്രാനുമതി തേടി കേരളം
Thursday, May 29, 2025 1:36 AM IST
തിരുവനന്തപുരം: മനുഷ്യജീവനും സ്വത്തിനും ഭീഷണിയാവുന്ന വന്യജീവികളെ, കാട്ടുപന്നികളെ കൊല്ലുന്ന മാതൃകയിൽ വ്യവസ്ഥകൾക്കു വിധേയമായി കൊല്ലാൻ കേന്ദ്രത്തിന്റെ അനുമതി തേടുന്നതിന് മന്ത്രിസഭാ തീരുമാനം.
ജീവനും സ്വത്തിനും നാട്ടിലിറങ്ങി ഭീഷണി സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് അനുമതി നൽകാൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഓണററി വൈൽഡ് ലൈഫ് വാർഡനുള്ള അധികാരമാണ് കേന്ദ്രസർക്കാർ അതത് തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കും അംഗീകൃത അധികാരം സെക്രട്ടറിമാർക്കും കൈമാറിയിട്ടുള്ളത്.
തോക്കിന് ലൈസൻസുള്ളവരുടെ സഹായത്തോടെ പന്നികളെ കൊന്നാൽ അതു സംബന്ധിച്ച വിവരം തദ്ദേശ സ്ഥാപനങ്ങൾ സൂക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതേ മാതൃകയിൽ കുരങ്ങുകൾ, മുള്ളൻപന്നി തുടങ്ങി ഓരോ പ്രദേശത്തും ഭീഷണിവിതയ്ക്കുന്ന മൃഗങ്ങളെ കൊല്ലുന്നതിനുള്ള അനുമതിയാണ് കേന്ദ്രത്തോടു തേടുക.
കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന് തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും അധികാരം നൽകുന്ന ഉത്തരവിന്റെ കാലാവധി ഒരുവർഷം കൂടി നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു.
ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നിലന്പൂരിൽ വന്യമൃഗശല്യം സംബന്ധിച്ച പരാതി വ്യാപകമായ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അനുമതി ഉടനടി തേടാൻ മന്ത്രിസഭ തീരുമാനിച്ചത്.
ഇതോടൊപ്പം ശല്യക്കാരായ മൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കൽ, അനിയന്ത്രിതമായി പെറ്റുപെരുകുന്നവയുടെ ജനനനിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനത്തിന് അധികാരം ലഭിക്കുംവിധം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനാവുമോ എന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്.
നിയന്ത്രിത നായാട്ടിന് അനുമതി ലഭിക്കുംവിധം കേന്ദ്രനിയമത്തിൽ മാറ്റം വേണമെന്ന് നേരത്തേ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തിൽ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് നേരത്തെ നിയമവകുപ്പ് ഉപദേശം നല്കിയിരുന്നത്.
എന്നാൽ 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുള്ള സമാവർത്തി പട്ടികയിലുള്ള വിഷയമായതിനാൽ സംസ്ഥാന നിയമസഭയ്ക്ക് ഭേദഗതി ചെയ്യാമെന്ന നിയമോപദേശമാണ് അഡ്വക്കറ്റ് ജനറൽ നല്കിയിട്ടുള്ളത്.
എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് നിയമനിർമാണത്തിനുള്ള നിർദേശം സമർപ്പിക്കാൻ വനം അഡീഷണൽ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.