തൊമ്മൻകുത്തിലെ മനുഷ്യർക്കൊപ്പം പൊതുമനഃസാക്ഷി നിലകൊള്ളണം: സീറോമലബാർ സഭ
Thursday, May 29, 2025 1:36 AM IST
കൊച്ചി: വനംവകുപ്പിന്റെ ബുൾഡോസർ രാജിന് ഇരകളാകേണ്ടിവരുന്ന തൊമ്മൻകുത്തിലെ നിസഹായരായ മനുഷ്യർക്കൊപ്പം കേരളത്തിന്റെ പൊതുമനഃസാക്ഷി നിലകൊള്ളേണ്ട സമയമാണിതെന്ന് സീറോമലബാർ സഭ പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട്.
ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തും കാണാത്തവിധം കേരളത്തിൽ വനംവകുപ്പ് ജനവിരുദ്ധമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ഏപ്രിൽ 12ന് തൊമ്മൻകുത്തിലെ നാരങ്ങാനത്തു സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കുരിശ് തകർത്തുകൊണ്ട് ആരംഭിച്ചതാണ് റവന്യുഭൂമിയിൽ അതിക്രമിച്ചുകയറിയുള്ള വനംവകുപ്പിന്റെ ബുൾഡോസർ രാജ്.
തകർക്കപ്പെട്ട കുരിശ് സ്ഥാപിച്ചിരുന്നത് വനഭൂമിയുടെ അതിര് നിർണയിച്ചിരിക്കുന്ന ജണ്ടയ്ക്കു പുറത്താണുള്ളതെന്ന തൊടുപുഴ തഹൽസിദാറുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷവും കർഷകപീഡനം തുടരുകയാണ്. ഇതു കാണുമ്പോൾ കേരളത്തിൽ ജനാധിപത്യം മരിച്ചോയെന്നും ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം വനവാസത്തിനുപോയോ അല്ലെങ്കിൽ കുരിശും ക്രിസ്ത്യാനികളുമാണോ ഇവരുടെ പ്രശ്നമെന്നോ സംശയിക്കേണ്ടിവരും.
സ്വന്തം കൈവശഭൂമിയിൽ താമസിക്കുന്ന, എല്ലാ റവന്യു അവകാശങ്ങളുമുള്ള മനുഷ്യരോടാണ് റേഞ്ച് ഓഫീസറുടെ മുന്പിൽ 15 ദിവസത്തിനകം ഹാജരാകണമെന്ന വിചിത്രമായ ഉത്തരവുമായി വനപാലകർ വീടുവീടാന്തരം കയറിയിറങ്ങുന്നത്.
കാട്ടിൽ നിയന്ത്രിച്ചുനിർത്തേണ്ട കാട്ടുനീതി നാട്ടിൻപുറത്തെടുക്കുന്നത് നിശബ്ദമായി നോക്കിനിൽക്കാനാകില്ല. സ്വകാര്യഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് തകർത്തതുതന്നെ തികഞ്ഞ അന്യായമാണ്.
അതു സ്ഥാപിച്ചതുമായി ബന്ധമുള്ള ആളുകളെയാണിപ്പോൾ വനംവകുപ്പിലെ ഉദ്യോഗസ്ഥർ പീഡിപ്പിക്കാൻ ശ്രമിക്കുന്നത്. വനംവകുപ്പിന്റെ അതിക്രമങ്ങൾ പരിധികടന്നിട്ടും വാ തുറക്കാത്ത വനംമന്ത്രിയുടെ നിഷ്ക്രിയത്വം അടിയന്തരമായി അവസാനിപ്പിക്കണം.
സിപിഎമ്മിന്റെ പോഷകസംഘടനയായ ഓൾ ഇന്ത്യ കിസാൻ സഭയുടെ കർഷകമുന്നേറ്റജാഥയും വനംവകുപ്പിന്റെ ആസ്ഥാനമന്ദിരം ഉപരോധിക്കലും നടക്കുന്നതിനിടയിലാണ് വനംവകുപ്പിന്റെ ഈ അതിക്രമം.
രാഷ്ട്രീയനാടകങ്ങളുടെ കപടമുഖം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. കാർബൺ ക്രെഡിറ്റ് ഫണ്ട് നേടാനുള്ള രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണോ വനംവകുപ്പിന്റെ കാട്ടാളത്തം എന്നാണ് പൊതുസമൂഹത്തിന് അറിയേണ്ടത്.
സ്വന്തം വീട്ടിലും കൃഷിയിടത്തിലും കാട്ടുമൃഗങ്ങളെ മാത്രമല്ല, ഉദ്യോഗസ്ഥരുടെ കടന്നുകയറ്റത്തെക്കൂടി ഭയന്നു ജീവിക്കേണ്ടിവരുന്നത് ഭരണകൂട ഭീകരതയാണ്. അപഹരിക്കപ്പെടുന്ന സാധാരണക്കാരുടെ പൗരാവകാശങ്ങളെക്കുറിച്ചു പ്രതികരിക്കാൻ ഇനിയും വൈകരുതെന്നും റവ.ഡോ. ടോം ഓലിക്കരോട്ട് അഭിപ്രായപ്പെട്ടു.