പിണവൂർകുടിയിൽ കാട്ടാന വീട് തകർത്തു
Thursday, May 29, 2025 1:35 AM IST
കോതമംഗലം: പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ കാട്ടാന വീട് തകര്‍ത്തു. കൈക്കുഞ്ഞടക്കം ആദിവാസികുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
പിണവൂര്‍കുടി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ആലയ്ക്കല്‍ വിഷ്ണു, ഭാര്യ വസുമതി, രണ്ടു വയസുള്ള വിശാല്‍ എന്നിവരാണ് കാട്ടാനയുടെ മുന്നില്‍നിന്ന് ഓടി രക്ഷപ്പെട്ടത്. ഇവര്‍ രക്ഷപ്പെട്ടതിനു പിന്നാലെ കാട്ടുകൊമ്പന് വീട് അടിച്ചുതകര്‍ത്തു.
പാറയില്‍ കെട്ടിപ്പൊക്കി തകരഷീറ്റു മേഞ്ഞ് ചുറ്റിലും പ്ലാസ്റ്റിക് പടുതയിട്ട് മറച്ച ഒറ്റമുറി വീടാണ് ആനക്കലിയില്‍ ഇല്ലാതായത്. പാത്രങ്ങളും തുണിയും സാധനസാമഗ്രികളടക്കം നശിപ്പിച്ചു. കഴിഞ്ഞദിവസം അർധരാത്രിക്കുശേഷമായിരുന്നു സംഭവം. തറവാട് വീടിനോടു ചേര്‍ന്നാണ് വിഷ്ണുവും കുടുംബവും താമസിക്കുന്നത്.
തറവാട്ടിലെ കിണര്‍ ഭാഗത്ത് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ആനയെ കണ്ടത്. ഭയന്ന വിഷ്ണു കുഞ്ഞിനെ എടുത്ത് ഭാര്യയെയുംകൊണ്ട് തറവാട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഇതുകഴിഞ്ഞ് ഏതാനും മിനിറ്റിനകം കൊമ്പന് വീടിന്റെ മേല്‍ക്കൂര ഷീറ്റ് വലിച്ചുവാരിയിട്ട് അടിച്ചുതകര്‍ത്ത് ചവിട്ടി കടന്നുപോകുകയായിരുന്നു.