ആദിവാസി യുവാവിനു മർദനം: രണ്ടുപേർ റിമാൻഡിൽ
Thursday, May 29, 2025 1:35 AM IST
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസിയുവാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ച കേസിൽ പ്രതികളായ രണ്ടുപേരെ മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക ജില്ലാ കോടതി റിമാൻഡ് ചെയ്തു.
ഷോളയൂർ ജിൻസി ഹൗസിൽ റെജി മാത്യു (21), ആലപ്പുഴ ഹരണിക്കാവ് കട്ടണം പുത്തൻതറയിൽ വിഷ്ണുദാസ് (31) എന്നിവരെയാണ് 15 ദിവസത്തേക്കു റിമാൻഡ് ചെയ്തത്.
അഗളി ചിറ്റൂർ വേണുവിന്റെ മകൻ സിജു(19)വിനെയാണ് പ്രതികൾ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചത്. 24നു വൈകുന്നേരം മൂന്നരയോടെ കട്ടേക്കാട് ഉന്നതിക്കു സമീപമായിരുന്നു സംഭവം.
കട്ടേക്കാട് ഭാഗത്തുനിന്നു പാൽ കയറ്റിവന്ന വാഹനത്തിന്റെ മുന്നിലേക്ക് സിജു വീണെന്നും തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് എത്തിച്ചതെന്നും പറയുന്നു. അക്രമത്തിൽ വാഹനത്തിന്റെ ഗ്ലാസ് തകർന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വൻവിവാദമായിരുന്നു.