കണ്ടെയ്നറുകള്‍ വീണ്ടെടുക്കൽ ദൗത്യം തുടങ്ങി
Thursday, May 29, 2025 1:36 AM IST
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ 3 യില്‍നിന്നു കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്ന ദൗത്യം ആരംഭിച്ചു.
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇന്നലെ കൊച്ചിയില്‍ മറൈന്‍ മര്‍ക്കന്റൈൽ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കണ്ടെയ്നറുകള്‍ വീണ്ടെടുക്കാനുള്ള തീരുമാനമുണ്ടായത്.
മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ദൗത്യം, ജൂലൈ ഏഴിന് തീര്‍ക്കാനാണു തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ്ഇ) പ്രതിനിധികള്‍, കസ്റ്റംസ്, കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. തന്ത്രപ്രധാന മേഖലയില്‍നിന്നു കപ്പല്‍ നീക്കണമെന്ന് കമ്പനി അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കപ്പല്‍ ഉപേക്ഷിക്കാനുള്ള കമ്പനിയുടെ നീക്കത്തിന് ഇതു തിരിച്ചടിയായി.
കപ്പല്‍ മുങ്ങിയെങ്കിലും ടാങ്കുകളിലെ ഇന്ധനം ചോര്‍ന്നിട്ടില്ല. കാത്സ്യം കാര്‍ബൈഡും മറ്റും സംഭരിച്ചിരുന്ന അപകടകരമായ കണ്ടെയ്നറുകളൊന്നും തീരത്ത് എത്തിയിട്ടില്ല. ഇവ വീണ്ടെടുക്കുകയെന്നതിനാണ് പ്രഥമപരിഗണനയെന്ന് ഡറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗ് ശ്യാം ജഗനാഥ് പത്രസമ്മേളത്തില്‍ പറഞ്ഞു.
എംഎസ്സി ചുമതലപ്പെടുത്തിയ അമേരിക്കന്‍ സാല്‍വേജ് കമ്പനി കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. 108 പേരാണ് ദൗത്യത്തിലുള്ളത്. അധികമായി 36 പേരെക്കൂടി ഇതിനായി നിയോഗിച്ചിട്ടുണ്ട്.
ടിആന്ഡ്ടി സാല്‍വേജ് നാല് ടഗുകള്‍ ഉപയോഗിച്ച് കപ്പല്‍ മുങ്ങിയ സ്ഥലത്ത് സര്‍വേയും എണ്ണനീക്കലും നടത്തുന്നുണ്ട്. രണ്ടെണ്ണം എത്തിക്കഴിഞ്ഞു. ബാക്കി രണ്ടെണ്ണം നാളെ എത്തും. തീരത്തടിഞ്ഞ 50 കണ്ടെയ്നറുകളും കടലില്‍ പതിച്ച കണ്ടെയ്നറുകളും കരയ്ക്കെത്തിക്കും.
ഹാനികരമായ വസ്തുക്കളുള്ള 13 കണ്ടെയ്നറുകളും കപ്പലിന്റെ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനവുമാണുള്ളത്. കണ്ടെയ്നറുകളെല്ലാം വായു കടക്കാതെയാണ് സംഭരിച്ചിരിക്കുന്നത്. എന്നാല്‍ ഹാനികരമായ വസ്തുക്കള്‍ ഒന്നുംതന്നെ തീരത്തടിഞ്ഞിട്ടില്ലെന്നും ശ്യാം ജഗനാഥ് അറിയിച്ചു.