നഴ്സിംഗ് പ്രവേശനം; നടപടികൾ സ്വീകരിക്കാതെ സർക്കാർ
Thursday, May 29, 2025 1:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് കോളജുകളിലെ പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നടപ്പാക്കുമെന്നു പ്രഖ്യാപിച്ച കാര്യങ്ങൾ പോലും ഒരു വർഷം പിന്നിട്ടിട്ടും നടപ്പാക്കിയില്ല.
ഇതോടെ നഴ്സിംഗ് പ്രവേശന നടപടികൾ സംബന്ധിച്ച് കൃത്യത ഇല്ലാത്ത സ്ഥിതിയായി. സംസ്ഥാനത്തെ നഴ്സിംഗ് കോളജ് മാനേജ്മെന്റ് പ്രതിനിധികളുമായി സർക്കാർ ഇന്നലെ ചർച്ച നടത്തിയപ്പോൾ മാനേജ്മെന്റ് പ്രതിനിധികളാണ് കഴിഞ്ഞ വർഷം സർക്കാർ നടപ്പാക്കുമെന്ന് ഉറപ്പു പറഞ്ഞ കാര്യങ്ങൾ പോലും ഒരുവർഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചത്.
നഴ്സിംഗ് പ്രവേശനം സംബന്ധിച്ച് കലണ്ടർ തയാറാക്കുമെന്നു 2024 മേയിൽ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉറപ്പു നല്കിയതാണ്. എന്നാൽ ഇതുവരെയായി ഇക്കാര്യത്തിൽ നടപടികൾ ഉണ്ടായിട്ടില്ല. നഴ്സിംഗ് കോളജുകളിലെ പരിശോധനകൾ സമയബന്ധിതമായി നടത്തുമെന്നും പ്രവേശന നടപടികളെ ബാധിക്കാത്ത രീതിയിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലും പുതിയ അധ്യയന വർഷം ആയിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്നു മാനേജ്മെന്റ് പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. ഇക്കുറി മാനേജ്മെന്റുകളുമായി ചർച്ച നടത്തുന്നതിനു മുന്പേ 50 ശതമാനം സീറ്റുകളിലേക്ക് പ്രവേശന നടപടികൾ എൽബിഎസ് ഏകപക്ഷീയമായി തീരുമാനിച്ചത് ശരിയായില്ലെന്നും മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.
ജൂണ് 15നുള്ളിൽ നഴ്സിംഗ് കോളജുകളുടെ അഫിലിയേഷൻ നടപടികൾ പൂർത്തിയാക്കാമെന്നാണ് ഇന്നലത്തെ യോഗത്തിൽ സർക്കാർ പ്രതിനിധികൾ അറിയിച്ചത്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് നടപ്പാക്കാൻ കഴിയുമോ എന്ന ആശങ്കയും മാനേജ്മെന്റ് പ്രതിനിധികൾ യോഗത്തെ അറിയിച്ചു.
അസോസിയേഷൻ ഓഫ് ദ മാനേജ്മെന്റ് ഓഫ് ക്രിസ്ത്യൻ സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളജ് ഓഫ് കേരള, സ്വകാര്യ മാനേജ്മെന്റ് അസോസിയേഷൻ എന്നിവരുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.