കാലുപിടിക്കാനില്ല; വി.ഡി. സതീശനെതിരേ ആഞ്ഞടിച്ച് അൻവർ
Thursday, May 29, 2025 1:36 AM IST
നിലന്പൂർ: സഹകരണ കക്ഷിയായി യുഡിഎഫ് പ്രഖ്യാപിക്കാത്തതിന് വി.ഡി. സതീശനെതിരേ ആഞ്ഞടിച്ച് പി.വി. അൻവർ. യുഡിഎഫ് പറഞ്ഞ വാക്കുപാലിച്ചില്ലെന്നും കാലുപിടിക്കുന്പോൾ മുഖത്തിന് ചവിട്ടുകയാണെന്നും ഇനി കാലുപിടിക്കാനില്ലെന്നും അൻവർ പറഞ്ഞു. യുഡിഎഫിൽ എടുക്കാമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയിരുന്നു.
കമ്പ്യൂട്ടറിൽ മാത്രമുള്ള പാർട്ടി വരെ ഘടകക്ഷികളായ യുഡിഎഫിൽ തന്റെ പാർട്ടിയെ മാറ്റിനിർത്തുന്നത് ആരുടെ താത്പര്യമാണെന്നും എന്താണ് ഞാൻ ചെയ്ത കുറ്റമെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും അൻവർ പറഞ്ഞു. എടവണ്ണ ഒതായിലെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അൻവർ, സതീശനെതിരേ അതിരൂക്ഷ വിമർശനം അഴിച്ചുവിട്ടത്.
യുഡിഎഫിൽ അസോഷ്യേറ്റ് അംഗമാക്കിയാലും മതി. എന്നാൽ അത് സമൂഹത്തോട് യുഡിഎഫ് നേതൃത്വം പറയേണ്ടേയെന്ന് അൻവർ ചേദിച്ചു. വി.ഡി. സതീശൻ എന്നോട് പറഞ്ഞ കാര്യങ്ങൾ പുറത്തു പറയേണ്ടേ?. അൻവർ നിലപാട് വ്യക്തമാക്കട്ടെയെന്ന് പറയുന്നു. ഇനി എന്ത് വ്യക്തമാക്കാനാണ്?.
തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിൽവിട്ട് മുഖത്ത് ചെളിവാരി എറിയുകയാണ്. കൂടെ കൂട്ടാൻ പറ്റാത്ത ചൊറിയും ചിരങ്ങും പിടിച്ചവനാണോ താനെന്നും അൻവർ ചോദിച്ചു. കത്രിക പൂട്ടിട്ട് പൂട്ടിയിരിക്കുന്നു.
വലിയ പീഠം ചവിട്ടിത്താഴെയിട്ട് ഭൂമിയിലേക്ക് ഇറങ്ങിവന്നയാളാണ് ഞാൻ. ചിലർ പീഠത്തിൽതന്നെ ഇരിക്കാൻ ആഗ്രഹിക്കുന്നു. എന്നെ ദയാവധത്തിന് വിട്ടിരിക്കുന്നു. അൻവർ ആത്മരോഷത്തോടെ പറഞ്ഞു. യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാലുമാസം കഴിഞ്ഞു.
ഈ മാസം രണ്ടിന് കോഴിക്കോട്ട് യുഡിഎഫ് യോഗം ചേർന്നപ്പോൾ ഈ കത്ത് ചർച്ച ചെയ്ത് താനുമായി സഹകരിച്ച് പോകാൻ തീരുമാനിച്ചതുമാണ്. ഈ വിവരം രണ്ടുദിവസത്തിനകം വാർത്താസമ്മേളനം നടത്തി വിളിച്ച് പറയുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പിന്നീട് അതേക്കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ലെന്നും പി.വി. അൻവർ കുറ്റപ്പെടുത്തി. യുഡിഎഫ് മുന്നണിയിൽ പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഇനിയും തുടരാൻ തന്നെയാണ് തീരുമാനം.
യുഡിഎഫിന്റെ ഭാഗമാക്കിയിരുന്നെങ്കിൽ ഏതു വടിയെ നിർത്തിയാലും പിന്തുണയ്ക്കുമായിരുന്നുവെന്നും അൻവർ പറഞ്ഞു. താൻ ചെയ്ത കുറ്റം എന്താണെന്നും ഈ സർക്കാരിനെ താഴെയിറക്കാൻ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും അൻവർ ചോദിച്ചു. ജനങ്ങളോട് പറയുന്പോഴാണ് താൻ അധികപ്രസംഗിയാകുന്നത്.
കോണ്ഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും വേണുഗോപാലിനോട് സംസാരിക്കുമെന്നും അൻവർ പറഞ്ഞു. മുന്നണിയിൽ ഇല്ലെങ്കിൽ തൃണമൂൽ കോണ്ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും മമത അടക്കം പ്രചാരണത്തിനെത്തുമെന്നും അൻവർ വ്യക്തമാക്കി.