28 മാസത്തിനിടെ കുഴിച്ചുമൂടിയത് 14.82 കോടിയുടെ മാംസം
Thursday, May 29, 2025 1:36 AM IST
സി.കെ. കുര്യാച്ചൻ
കോട്ടയം: ഇരുപത്തെട്ടു മാസത്തിനിടെ അയ്യായിരം ക്വിന്റലോളം പന്നിമാംസം കുഴിച്ചുമൂടിയ കേരളം പത്തു വർഷത്തിനിടെ രണ്ടു മൃഗശാലകളിലെ ജീവികൾക്ക് ഭക്ഷണം വാങ്ങാൻ ചെലവാക്കിയത് 41.66 കോടി രൂപ.
നിർധനരായ വയോധികർക്ക് ക്ഷേമപെൻഷൻ 1600 രൂപപോലും കൊടുക്കാൻ വകയില്ലെന്നു പറയുന്ന സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ നേർചിത്രമായി ഇതു മാറുന്നു.
2022 മേയ് 27നും 2024 സെപ്റ്റംബർ 30നുമിടയിൽ സംസ്ഥാനത്ത് 4941 കാട്ടുപന്നികളെ കൊന്ന് വനം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിട്ടുവെന്നാണ് സർക്കാരിന്റെ കണക്ക്.
2719 കാട്ടുപന്നികളെ വനംവകുപ്പും 2222 എണ്ണത്തെ പഞ്ചായത്തുകളും കൊന്നിട്ടുണ്ടെന്ന് 2024 ഒക്ടോബർ ഒമ്പതിന് സർക്കാർ കേന്ദ്രത്തിലേക്കയച്ച ഹ്യൂമൻ വൈൽഡ് ലൈഫ് കോൺഫ്ളിക്ട് റിഡക്ഷൻ ആൻഡ് മിറ്റിഗേഷൻ (മാനേജിംഗ് വൈൽഡ് പിഗ് പോപ്പുലേഷൻ ഇൻ ഹ്യൂമൻ ഹാബിറ്റേഷൻ) എന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒരു കാട്ടുപന്നി ശരാശരി 100 കിലോഗ്രാം എന്നു കണക്കാക്കിയാൽതന്നെ ഭക്ഷ്യയോഗ്യമായ 4941 ക്വിന്റൽ പന്നിമാംസമാണ് കുഴിച്ചിട്ടത്. കിലോഗ്രാമിന് 300 രൂപവച്ചു കൂട്ടിയാൽ 14,82,30,000 രൂപ വിലവരും.
കുഴിച്ചിടാനുള്ള ചെലവും ഉദ്യോഗസ്ഥരുടെ യാത്രച്ചെലവും ജോലിസമയവുമെല്ലാം ഇതിനുപുറമെയുണ്ട്. ഇത്രമാത്രം മാംസം മനുഷ്യരെ തീറ്റിക്കില്ലെന്നു നിർബന്ധബുദ്ധിയുള്ള വനംവകുപ്പിന് മൃഗശാലകളിലെ ജീവികൾക്കെങ്കിലും ഭക്ഷണമാക്കിയിരുന്നെങ്കിൽ കോടിക്കണക്കിനു രൂപ ലാഭിക്കാമായിരുന്നു എന്നതാണ് വസ്തുത.
സംസ്ഥാനത്ത് തൃശൂരിലും തിരുവനന്തപുരത്തുമുള്ള മൃഗശാലകളിലെ ജീവികളുടെ ഭക്ഷണച്ചെലവ് സംബന്ധിച്ച് ഫാർമേഴ്സ് അവയർനെസ് റിവൈവൽ മൂവ്മന്റ് (ഫാം) എന്ന സംഘടന വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകൾ ഈ സത്യം വെളിവാക്കുന്നു. ഫാം പ്രസിഡന്റ് സിജുമോൻ ഫ്രാൻസിസിന്റെ നേതൃത്വത്തിലാണ് കണക്കുകൾ ശേഖരിച്ചത്. 2014-15 മുതൽ 2024-25 വരെ രണ്ടു മൃഗശാലകളിലുംകൂടി 41,66,85,792 രൂപയുടെ ഭക്ഷണമാണ് വാങ്ങിയത്.
തൃശൂരിൽ 12,14,04,094 രൂപ ചെലവായപ്പോൾ തിരുവനന്തപുരത്ത് 29,52,81,698 രൂപയാണ് ചെലവ്. കണക്കുകൾ പ്രകാരം തൃശൂർ മൃഗശാലയിൽ കുരുവി അടക്കമുള്ള ഓരോ ജീവിക്കും വർഷം 33,565 രൂപയാണ് ഭക്ഷണത്തിനായി ചെലവാക്കുന്നത്. തിരുവനന്തപുരത്ത് ഇത് 27,729 രൂപ വരും.
സംസ്ഥാന സർക്കാർ ഒരാൾക്ക് ക്ഷേമപെൻഷനായി കൊടുക്കുന്നത് മാസം 1600 രൂപവച്ച് വർഷത്തിൽ 19,000 രൂപയാണ്.
കൊന്നൊടുക്കുന്ന കാട്ടുപന്നികളെ മൃഗശാലകളിലെ ജീവികൾക്ക് ഭക്ഷണമാക്കി മാറ്റി അതിന്റെ വില വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ ഉപയോഗപ്പെടുത്താമെന്ന സാധ്യതപോലും സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.