കപ്പലിനെ മുക്കിയത് ബല്ലാസ്റ്റ് ടാങ്കിലെ തകരാര്‍
Thursday, May 29, 2025 1:36 AM IST
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ 3 അപകടത്തില്‍പ്പെട്ടത് ബല്ലാസ്റ്റ് ടാങ്കിനുണ്ടായ സാങ്കേതിക തകരാര്‍ മൂലമെന്ന് മറൈന്‍ മര്‍ക്കന്റൈൽ ഡിപ്പാര്‍ട്ട്മെന്റ് (എംഎംഡി).
യാത്രാമധ്യേ വലതുവശത്തെ ടാങ്കുകളിലൊന്നിലേക്ക് കൂടുതല്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് കപ്പല്‍ ഒരുവശത്തേക്ക് ചെരിയുകയും മണിക്കൂറുകള്‍ക്കുശേഷം മുങ്ങുകയുമായിരുന്നു. കപ്പലിലെ ഫസ്റ്റ് ഓഫീസറുടെ പരിചയക്കുറവ് അപകടത്തിനു കാരണമായോയെന്ന് എംഎംഡി അന്വേഷിക്കുന്നുണ്ട്.
അന്വേഷണവുമായി ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി സഹകരിക്കുന്നുണ്ട്. എണ്ണപ്പാടയടക്കം പൂര്‍ണമായും നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. എത്രനാളുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥ്, ക്യാപ്റ്റന്‍ അബുള്‍കലാം ആസാദ്, അജിത്കുമാര്‍ സുകുമാരന്‍, സെന്തില്‍ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമായതെന്ന ചരക്കുകപ്പലിന്റെ ക്യാപ്റ്റന്‍ റഷ്യന്‍ പൗരന് ഇവാനോവ് അലക്സാണ്ടറിന്റെ വാദം തള്ളുന്നതാണ് എംഎംഡിയുടെ കണ്ടെത്തല്‍.
20 ഫിലിപ്പീന്‍സ് പൗരന്മാരും രണ്ട് യുക്രെയ്ന് പൗരന്മാരും ഒരു ജോര്‍ജിയക്കാരനുമാണ് ക്യാപ്റ്റനെക്കൂടാതെ കപ്പലിലുണ്ടായിരുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് എംഎസ്ഇ എല്‍സ3 എന്ന ഫീഡർ കപ്പൽ 640 കണ്ടെയ്നറുകളുമായി കൊച്ചിയിലേക്കു തിരിച്ചത്.
തൂത്തുക്കുടിയില്‍ നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.35ഓടെ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) അകലെ കപ്പല്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്നാണ് ക്യാപ്റ്റനുള്പ്പെടയുള്ള ജീവനക്കാരെ രക്ഷിച്ചത്.
ബല്ലാസ്റ്റ് ടാങ്ക്
റോളിംഗിനെത്തുടര്ന്ന് (ആടിയുലയുന്നത്) ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ കപ്പലുകളുടെ അടിത്തട്ടില്‍ വെള്ളം നിറയ്ക്കുന്ന ടാങ്കുകളാണ് ബല്ലാസ്റ്റ്. മുന്നിലും പിന്നിലും വശങ്ങളിലുമായി ഇവ ക്രമീകരിച്ചിട്ടുണ്ടാകും.