നിരോധിതസംഘടനയിലെ അംഗത്വം : യുഎപിഎ ചുമത്താനുള്ള കുറ്റമെന്ന് സുപ്രീംകോടതി
Saturday, March 25, 2023 1:04 AM IST
ന്യൂഡൽഹി: നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ വകുപ്പ് ചുമത്താൻ മതിയായ കാരണംതന്നെയെന്നു വ്യക്തമാക്കി സുപ്രീംകോടതി.
യുഎപിഎ വകുപ്പ് ചുമത്തണമെങ്കിൽ കേവലം അംഗത്വം മാത്രം മതിയാകില്ലെന്ന 2011ലെ സുപ്രീംകോടതിയുടെതന്നെ ഉത്തരവ് റദ്ദാക്കിയാണു പുതിയ വിധി. ജസ്റ്റീസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ, സഞ്ജയ് കിഷൻ കൗൾ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. അംഗത്വം കുറ്റകരമാക്കുന്ന യുഎപിഎയിലെ 10(എ)(ഐ) വകുപ്പ് കോടതി ശരിവച്ചു. യുഎപിഎയിലെ 10(എ)(ഐ) ഉപവകുപ്പ് ശരിവച്ച കോടതി, ഇവ ഭരണഘടനയുടെ 19(1)(എ), 19(2) അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്നും വ്യക്തമാക്കി.
2011ലെ കേരളത്തിലേതുൾപ്പെടെ രണ്ടു കേസുകളിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഒരാൾ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ അതിനു പ്രേരിപ്പിക്കുകയോ ക്രമസമാധാനം തകർക്കുകയോ ചെയ്യാത്തപക്ഷം യുഎപിഎ, ടാഡ പോലുള്ള ഗുരുതര വകുപ്പുകൾ ചുമത്താൻ കഴിയുമായിരുന്നില്ല.
ജസ്റ്റീസുമാരായ മാർക്കണ്ഡേയ കട്ജു, ഗ്യാൻ സുധ മിശ്ര എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു വിധി. ഉൾഫയിലെ അംഗമായ വ്യക്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഈ വിധി. എന്നാൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുന്പ് തങ്ങളുടെ ഭാഗം കേട്ടില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ ദീപക് മിശ്രയും എ.എം. സാപ്രെയും അടങ്ങിയ ബെഞ്ച് 2014ൽ വിഷയം വിശാല ബെഞ്ചിനു വിട്ടു.
ഫെബ്രുവരിയിൽ മൂന്നംഗ ബെഞ്ച് വാദം കേൾക്കുകയും കേസ് വിധി പറയാൻ മാറ്റുകയുമായിരുന്നു. യുഎപിഎയിലെ 10(എ)(ഐ) ഉപവകുപ്പ് ശരിവച്ച കോടതി ഇവ ഭരണഘടനയുടെ 19(1)(എ), 19(2) അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്നും വ്യക്തമാക്കി.
ജാമ്യാപേക്ഷ പരിഗണിക്കുന്പോൾ പുറപ്പെടുവിച്ചതാണ് 2011ലെ ഉത്തരവെന്നും യുഎപിഎയിലെ 10(എ)(ഐ) വകുപ്പിന്റെ ഭരണഘടനാസാധുത പരിഗണിക്കപ്പെട്ടിട്ടില്ലെന്നും മൂന്നംഗ ബെഞ്ച് ഇന്നലത്തെ വിധിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ ഭാഗം കേൾക്കാതെ ഉത്തരവ് പുറപ്പെടുവിച്ചതിനെയും കോടതി കുറ്റപ്പെടുത്തി.
അമേരിക്കൻ സുപ്രീംകോടതി വിധിയെ ആശ്രയിച്ചു വിധി പുറപ്പെടുവിച്ച രണ്ടംഗ ബെഞ്ചിന്റെ നടപടി തെറ്റായിപ്പോയെന്നു കോടതി വ്യക്തമാക്കി. രണ്ടു രാജ്യങ്ങളിലെയും നിയമങ്ങളിലെ വ്യത്യാസം ഇന്ത്യൻ കോടതികൾ പരിഗണിക്കണമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
അമേരിക്കൻ കോടതികൾ പുറപ്പെടുവിക്കുന്ന വിധികൾ അന്ധമായി പിന്തുടർന്ന് സുപ്രീംകോടതി ഉത്തരവുകൾ ഇറക്കരുതെന്നായിരുന്നു കോടതിയിൽ കേന്ദ്രസർക്കാരിന്റെ പ്രധാന വാദം.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള ചരിത്രപരമായ വിധിയാണിതെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പ്രതികരണം.