സാധാരണ തെരഞ്ഞെടുപ്പിലൂടെ ഒരു പുതിയ സർക്കാർ രൂപീകരിച്ചാൽ അതിനു സ്ഥിരത കൈവരിക്കാൻ ആറുമാസത്തെ സമയമെടുക്കും. മന്ത്രിസഭയുടെ ഹണിമൂണ്‍ കാലമെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്ന ഈ സമയത്ത് സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടാവുകയാണെങ്കിലും വലിയ പ്രതിഷേധം ഉയരാറില്ല.
എന്നാൽ, മോദി മൂന്നാം സർക്കാരിന്റെ ഹണിമൂണ്‍ കാലം രണ്ടുവർഷമായിരിക്കുമെന്നാണ് വിലയിരുത്തൽ. രണ്ടു വർഷം വരെ അനുനയനീക്കവുമായി സർക്കാർ മൂന്നോട്ടു പോയേക്കും. രണ്ടുവർഷത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിർബന്ധിത വിരമിക്കൽ പ്രായം ആവുകയും ബിഹാർ പോലുള്ള സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്യും.
പ്രത്യേക സംസ്ഥാന പദവി അനുവദിച്ചു കിട്ടിയാലും ജാതി സെൻസസ് രാജ്യവ്യാപകമായി നടത്തിയാലും ഇതു പ്രചാരണായുധമാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാണ് ജെഡിയു ശ്രമിക്കുക. ഇവ നടന്നില്ലെങ്കിൽ സഖ്യം വിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനും നീക്കമുണ്ട്.
ജെ.പി. നഡ്ഡ മന്ത്രിസഭയിലേക്ക് എത്തുന്പോൾ ബിജെപി ദേശീയ അധ്യക്ഷനായി ആരു വരുമെന്ന ആകാംക്ഷയുമുണ്ട്. മന്ത്രിസഭയിൽ ഇടം പിടിക്കാത്ത അനുരാഗ് സിംഗ് ഠാക്കൂർ അധ്യക്ഷനാകുമെന്ന വാർത്ത പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ പേരും പരിഗണനയിലുണ്ട്.
നഡ്ഡയ്ക്കു പകരം ബിജെപി ദേശീയ അധ്യക്ഷനായി പരിഗണിക്കപ്പെട്ടേക്കുമെന്നു കരുതിയവർ മൂന്നാം മോദി സർക്കാരിൽ മന്ത്രിമാരായി. പാർട്ടി അധ്യക്ഷസ്ഥാനം സംബന്ധിച്ച് അന്തിമതീരുമാനം ആർഎസ്എസ് ആയിരിക്കും എടുക്കുക.