പേരൂർക്കട സ്റ്റേഷനിൽ യുവതിക്ക് മാനസിക പീഡനം : മുഴുവൻ പോലീസുകാരുടെയും മൊഴി രേഖപ്പെടുത്തി
1566924
Friday, June 13, 2025 6:52 AM IST
തിരുവനന്തപുരം: മാലമോഷണക്കുറ്റം ആരോപിച്ചു ബിന്ദു എന്ന ദളിത് യുവതിയെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ തുടർച്ചയായി 21 മണിക്കൂർ വെള്ളം പോലും നൽകാതെ അപഹസിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആരോപണ വിധേയരടക്കം പേരൂർക്കട സ്റ്റേഷനിൽ അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പോലീസുകാരുടെയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.
പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്നു ദിവസമായാണ് മൊഴി രേഖപ്പെടുത്തിയത്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരടക്കം ആരോപണ വിധേയരായ വനിതാ പോലീസ് ഉദ്യോഗസ്ഥരുടേതടക്കമുള്ള മൊഴികളാണ് ശേഖരിച്ചത്.
സസ്പെൻഷനിലുള്ള അന്നത്തെ പേരൂർക്കട സ്റ്റേഷനിലെ എസ്ഐ എസ്.ജെ. പ്രസാദ്, ഗ്രേഡ് എഎസ്ഐ പ്രസന്നകുമാർ അടക്കമുള്ളവരുടെ മൊഴികളാണു വിശദമായി രേഖപ്പെടുത്തിയത്. ബിന്ദുവിനെ അപഹസിക്കുന്ന തരത്തിലുള്ള പ്രവൃത്തി ചെയ്തിട്ടില്ലെന്നും രണ്ടരപ്പവന്റെ മാല മോഷണം പോയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് പോലീസുകാർ നൽകിയ മൊഴികളെന്നാണു സൂചന. ബിന്ദുവിന്റെ പരാതിയിൽ പറയുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തി. ഇതിനുശേഷം പരാതിക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.
മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരാതിക്കാരുടെ മൊഴിയിലെ ചില ഭാഗങ്ങളിൽ വ്യക്തത വരുത്തിയത്. നേരത്തെ ഒരു പകൽ നീളുന്ന തരത്തിൽ പരാതിക്കാരി ബിന്ദുവിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഇനി കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നു വ്യക്തമായാൽ ഇവരുടെ മൊഴിയും രേഖപ്പെടുത്തും.
മാലമോഷണക്കുറ്റം ആരോപിച്ചു ബിന്ദുവിനെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ കൊണ്ടു വന്നശേഷം സെല്ലിനു മുന്നിൽ കടലാസ് വിരിച്ച് ഇരുത്തിയെന്നാണു മൊഴി.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഹാർഡ് ഡിസ്ക് അടക്കം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആദ്യം തന്നെ ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഏതെങ്കിലും തരത്തിൽ തിരിമറി നടത്താതിരിക്കാനാണ് ആദ്യമേ തന്നെ ദൃശ്യങ്ങൾ ശേഖരിച്ചത്. ജൂണ് 25നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘത്തലവനായ ഡിവൈഎസ് പിക്കു തിരുവന്തപുരം മേഖലാ ഐജി ശ്യാംസുന്ദർ നൽകിയിട്ടുള്ള നിർദേശം.