വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനം; വ്യാപാരികള്‍ക്ക് നിരാശ
1567210
Saturday, June 14, 2025 6:54 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട ജംഗ്ഷനിലെ നിരവധി കടകള്‍ പൊളിച്ചു തുടങ്ങിയെങ്കിലും നിർമാണം എങ്ങുമെത്താത്തത് വ്യാപാരികളെ ദുരിതത്തിലാക്കുന്നു. പേരൂര്‍ക്കട-മണ്ണറക്കോണം റോഡിലെ കടകള്‍ പൊളിക്കല്‍ രണ്ടാം റീച്ചിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
പുനരധിവാസം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. പേരൂര്‍ക്കട ജംഗഷ്നിലെ നാലഞ്ചുകടമുറികള് പൊളിച്ചിട്ടിരിക്കുകയാണ്. ഇതില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു വൈദ്യശാലയും ഉള്‍പ്പെടും. ട്രിഡയ്ക്കാണ് കെട്ടിടനിര്‍മ്മാണത്തിന്റെ ചുമതല. കടകള്‍ നഷ്ടപ്പെട്ടവര്‍ ഇപ്പോള്‍ പെരുവഴിയിലായിരിക്കുന്നു.
കെട്ടിടം പൊളിച്ചപ്പോള്‍ കച്ചവടക്കാരെ ഒഴിപ്പിച്ചു. പകരം ഇവര്‍ക്ക് സംവിധാനം ഒരുക്കിനല്കിയിട്ടുമില്ല. സ്ഥലമേറ്റെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിർമാണം തുടങ്ങിയിട്ടില്ലാത്തതാണ് വട്ടിയൂര്‍ക്കാവ് ജംഗ്ഷനിലെ പ്രശ്നം. പുനരധിവാസത്തിനും കെട്ടിടനിർമാണത്തിനുമായി ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. അതുവരെ കടകള്‍ നഷ്ടമായവര്‍ അതു സഹിച്ചു കഴിയേണ്ടിവരും എന്നതാണ് അവസ്ഥ.
സ്ഥലം വിട്ടുനല്‍കി പണം ലഭിച്ചവര്‍ സ്വന്തമായി സ്ഥാപനങ്ങള്‍ പുതുക്കിപ്പണിത് കച്ചവടം തുടങ്ങിയിട്ടുണ്ട്. അതേസമയം വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട കച്ചവടക്കാര്‍ കാത്തിരിപ്പ് തുടരുകയാണ്. ചില വ്യാപാരികള്‍ പുരരധിവാസം ഉടന്‍ നടക്കുമെന്നു സ്വപ്നം കണ്ട് കഴിയുന്നുണ്ട്. വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനം എങ്ങുമെത്താതെ പേരൂര്‍ക്കടയിലെ കടകള്‍ പൊളിക്കേണ്ടതില്ലായിരുന്നുവെന്ന അഭിപ്രായം നിലനില്‍ക്കുന്നുണ്ട്.
പൂക്കടകള്‍, ആയുർവേദ സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ സ്റ്റോറുകള്‍ എന്നിവ പൊളിച്ചു മാറ്റപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനം ഉടന്‍ നടപ്പാക്കുമെന്നു വി.കെ പ്രശാന്ത് എംഎല്‍എ പറയുന്നുണ്ട്.
എന്നാല്‍ ഇതിനായുള്ള കാത്തിരിപ്പ് നീളുന്നതിന് ആരും വ്യക്തമായ ഉത്തരം നല്‍കുന്നുമില്ല. ഇത് വരും നാളുകളില്‍ വ്യാപാരികളുടെയും സ്ഥലം വിട്ടുനല്‍കിയവരില്‍ ചിലരുടെയും വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയേക്കും.
photo
വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനത്തിന്റെ ഭാഗമായി പേരൂര്‍ക്കട ജംഗ്ഷനിലെ കടമുറികള്‍ ഇടിച്ചുനിരത്തിയ നിലയില്‍.