റോഡുകൾ തകർന്നു; ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു
1567420
Sunday, June 15, 2025 5:55 AM IST
തകർന്നത് അഞ്ചിലധികം റോഡുകൾ
നെയ്യാർഡാം: റോഡുകൾ തകർന്നു. ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. കനത്ത മഴയിൽ അഗസ്ത്യവനത്തിലെ ആദിവാസി കോളനികളാണ് ഒറ്റപ്പെട്ടത്. നിർമിച്ചതും നിർമാണത്തിലിരുന്നതുമായ റോഡുകളാണ് കനത്ത മഴ വെള്ളപാച്ചിലിൽ കുത്തിയൊലിച്ചുപോയത്.
അഗസ്ത്യവനത്തിലെ കുറ്റിച്ചൽ പഞ്ചായത്തിലെ ചോനംപാറ മുതൽ വാലിപ്പാറ, മണ്ണാംകോണം, മുക്കോത്തിവയൽ എന്നിവിടങ്ങളിലെ റോഡുകളാണ് തകർന്നത്. പുറം നാട്ടിൽ പെയ്യുന്ന മഴയേക്കാൾ ഇരട്ടിയിലാണ് വനത്തിൽ മഴ പെയ്യുന്നത്. ഈ ജലപ്രവാഹം കാരണം റോഡുകൾ ഇല്ലാതായ അവസ്ഥയായി. പാറക്കല്ലും തടികളും ഈ റോഡുകളിൽ നിറഞ്ഞിരിക്കുകയാണ്.
പുറംനാട്ടിൽ നിന്നും 25 കിലോ മീറ്റർ അകലെയാണ് ഈ ഊരുകൾ. ഇവിടെ എത്താൻ ഉതുകുന്ന റോഡുകൾ തകർന്നതോടെ ഏതാണ്ട് പൂർണമായും ഒറ്റപ്പെട്ട നിലയിലായി ആദിവാസികളായ കാണിക്കാർ. പട്ടികവർഗ ഫണ്ടിൽനിന്നം കേന്ദ്രസർക്കാരിന്റെ ഫണ്ടിൽ നിന്നും പണിത റോഡുകളാണ് ഇവിടെയുള്ളത്. റോഡുകളുടെ നിർമാണത്തിൽ തന്നെ അപാകതകളും അശാസ്ത്രിയതയും ഉയർന്നിരുന്നതാണ്.
പേരിന് ടാറും മെറ്റലും മാത്രമിട്ടു നിർമിച്ച റോഡുകളാണ് തകർന്ന് ഇല്ലാതെയായത്. ഇങ്ങിനെ നിർമിച്ച റോഡുകളാണ് ഈ മഴക്കാലത്ത് തകർന്നത്. വനത്തിൽ നിർമിക്കുന്ന റോഡുകൾ ചില ശാസ്ത്രീയ വശങ്ങൾകൂടി പരിഗണിച്ച് നിർമിക്കണമെന്ന ചട്ടംപോലും പാടെ അവഗണിച്ചതുമൂലം വനത്തിലെ അഞ്ചോളം റോഡുകളാണ് തകർന്നത്. ഊരുകളിലേക്ക് റേഷൻ സാധനങ്ങളും മെഡിക്കൽ സംഘങ്ങളും മറ്റും എത്തുന്നതും ഈ റോഡുകളിലൂടെയാണ്.
മാത്രമല്ല ആദിവാസികൾ പുറം നാട്ടിലെത്തുന്നതും സ്കൂൾ തുറക്കുന്നതോടെ കുട്ടികൾ എത്തുന്നതും ഇപ്പോൾ നടക്കാത്ത സ്ഥിതിയായി മാറി. റോഡുകൾ ആദിവാസികൾ തന്നെ മിനുക്കുപണികൾ നടത്തിയെങ്കിലും അടുത്ത മഴ വന്നതോടെ അതും ഒലിച്ചുപോയി.