കടലാക്രമണം അതിരൂക്ഷം; തീരദേശത്ത നൂറുകണക്കിനു വീടുകൾ ഭീഷണിയിൽ
1567412
Sunday, June 15, 2025 5:55 AM IST
തിരുവനന്തപുരം: ജില്ലയുടെ തീരപ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടലാക്രമണം അതിരൂക്ഷം. 10 മീറ്ററോളം ദൂരത്തിൽ തീരം കവർന്നു കടൽ കയറിയതോടെ തീരദേശവാസികൾ ഭീതിയിലാണ്.
അധികൃതർ തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് തീരദേശവാസികളും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും മണൽ ചാക്കുകളിൽ നിറച്ചു പ്രതിരോധ പ്രവർത്തനം നടത്തുകയാണ്. വെട്ടുകാട്, ശംഖുംമുഖം, വലിയതുറ മേഖലകളിലാണ് കടലാക്രമണം അതി രൂക്ഷമായത്. ചിലയിടങ്ങളിൽ അടുക്കിയിരുന്ന ജിയോബാഗുകൾ തകർത്താണു തീരത്തേയ്ക്ക് കടൽ കയറുന്നത്.
ജനപ്രതിനിധികൾ അടക്കം ആരും തിരിഞ്ഞു നോക്കാത്തതിനെ തുടർന്നു സർക്കാർ തലത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നു മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കന്പനി നൽകുന്ന മണൽ ചാക്കുകളിൽ നിറച്ചാണു കടലാക്രമണത്തിൽനിന്നു വീടുകൾക്കു പ്രതിരോധ കവചമൊരുക്കുന്നതെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ദീപികയോടു പറഞ്ഞു.
കപ്പൽ മുങ്ങിയ അപകടത്തിനുശേഷം കടലാക്രമണം തുടങ്ങിയിരുന്നു. മഴ ശക്തമായതോടെ കഴിഞ്ഞ രണ്ടുദിവസമായി കടലാക്രമണം അതിരൂക്ഷമായി. തീരപ്രദേശങ്ങളിലെ ആയിരക്കണക്കിനു വീടുകളാണ് നിലനിൽപ്പു ഭീഷണി നേരിടുന്നത്. കൂറ്റൻ തിരമാലകളിൽനിന്നു വീടുകളുടെ അടിസ്ഥാനം സംരക്ഷിക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ സ്വന്തമായി മണൽ ചാക്കുകൾ അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കടലാക്രമണം തടയാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന് ഇനിയും കഴിയാത്തതാണ് വലിയ നാശനഷ്ടങ്ങളിലേക്കും ഭീഷണിയിലേക്കും നയിക്കുന്നതെന്നു തീരദേശവാസികൾ പറയുന്നു. കപ്പൽ അപകടത്തെ തുടർന്നുള്ള പ്ലാസ്റ്റിക് തരികൾ പൂർണമായി നീക്കം ചെയ്യാത്തതിനെ തുടർന്നു തീരമേഖല ദുരിതം നേരിടുന്നതിനിടെയാണ് കടലാക്രമണവും അതിരൂക്ഷമായി തുടരുന്നത്.