നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ പിടികൂടി
1567205
Saturday, June 14, 2025 6:54 AM IST
വിഴിഞ്ഞം : നിരോധിത ലൈറ്റ് ഫിഷിംഗിനായി ഉപകരണം സൂക്ഷിച്ച രണ്ട് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് അധികൃതർ പിടികൂടി. പുല്ലുവിള സ്വദേശികളായ ബെഞ്ചമിൻ , ബൈജു എന്നിവരുടെ വള്ളങ്ങളാണ് അധികൃതർ കസ്റ്റഡിയിൽ എടുത്തത്.
വിഴിഞ്ഞം ഹാർബറിൽ നടത്തിയ പരിശോധനയിലാണ് ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ചു മത്സ്യ ബന്ധനം നടത്തുന്നതായി കണ്ടെത്തിയത്. വളത്തിലുണ്ടായിരുന്ന മത്സ്യങ്ങൾ രണ്ട് ലക്ഷത്തി നാല്പത്തി ഏഴായിരം രൂപയ്ക്ക് ലേലം ചെയ്ത് തുക സർക്കാരിലേക്ക് അടപ്പിച്ചു.
അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു മിന്നൽ പരിശോന. രാത്രി അമിത വെളിച്ചം ഉപയോഗിച്ചു മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണു പിടിച്ചെടുക്കുന്നത്.
പിടികൂടിയ വള്ളത്തിന്റെ ഉടമയ്ക്കെതിരേ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരേ നടപടി കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു.