കനത്ത മഴ: കോവളത്ത് ഇരുനിലക്കെട്ടിടം ചരിഞ്ഞു
1567425
Sunday, June 15, 2025 6:03 AM IST
വിഴിഞ്ഞം: ലക്ഷങ്ങൾ മുടക്കി നിർമിച്ച ഇരുനില ആഡംബര കെട്ടിടം ശക്തമായ മഴയിലുണ്ടായ വെള്ളക്കെട്ടിൽ ചരിഞ്ഞു. ഒരു ഭാഗം തകർന്നുവീണ് അപകടാവസ്ഥയിലായ കെട്ടിടത്തിൽനിന്ന് താമസക്കാരോട് മറ്റൊരിടത്തേക്കു മാറാൻ നിർദേശിച്ച് ഫയർ ഫോഴ്സ്. കെട്ടിടം തകരുന്ന സമയത്തും താമസക്കാരുണ്ടായിരുന്നെങ്കിലും അപകടം കൂടാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ മുതൽ പെയ്ത മഴയിൽ വെങ്ങാനൂർ വെണ്ണിയൂർ വീടാണ് തകർന്ന് ഉപയോഗശൂന്യമായത്. ആയൂർവേദ ഡോക്ടറായ മഹേഷ് 60 ലക്ഷം രൂപ മുടക്കി അടുത്ത കാലത്താണ് വീടു വിലയ്ക്കു വാങ്ങിയത്. ഒരു നിലയിൽ കോവളം തുണ്ടിൽ വീട്ടിൽ വിപിൻ രാജ് എന്നയാളും വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവരെല്ലാം വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് ഒരു വശത്തേക്കു ചരിഞ്ഞത്. അതോടൊപ്പം അടുക്കളവരുന്ന ഭാഗം തകർന്നും വീണു.
താഴ്ന്ന സ്ഥലത്തു മണ്ണു നിറച്ചു വീട് നിർമിച്ചതാണ് അപകടത്തിനു വഴിതെളിച്ചതെന്നു ഫയർഫോഴ്സ് അധികൃതർ പറയുന്നു. വീടുവച്ച് വില്പന നടത്തുന്ന വ്യക്തികളിൽ നിന്നു മഹേഷ് വിലക്ക് വാങ്ങിയ വീടാണിത്.
ചരിവിനൊപ്പം വിള്ളലുകളുണ്ടായ വീടു പൂർണമായി ഉപയോഗശൂന്യമായതായും അധികൃതർ അറിയിച്ചു. അപകടാവസ്ഥയറിഞ്ഞു വിഴിഞ്ഞം ഫയർ ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണു താമസക്കാരോടു മാറിത്താമസിക്കാനുള്ള നിർദേശം നൽകിയത്.