പാസ്റ്ററും സഹായിയായ സ്ത്രീയും ആശ്രമത്തിലെ കിണറ്റിൽ മരിച്ച നിലയിൽ
1566968
Friday, June 13, 2025 10:35 PM IST
വിളപ്പിൽശാല : വിളപ്പിൽശാല ചൊവ്വള്ളൂർ പരുത്തൻപാറയിൽ പാസ്റ്ററെയും സഹായിയായ സ്ത്രീയേയും ആശ്രമത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്തിയൂർക്കോണം സ്വദേശി ദാസയ്യൻ (85), സഹായിയായ ചെല്ലമ്മ (83) എന്നിവരാണ് മരിച്ചത്. ആശ്രമത്തിന്റെ ഉടമസ്ഥ തർക്കത്തെ ചൊല്ലി കേസ് നടക്കുന്നതിനിടെയായിരുന്നു മരണം. ആത്മഹത്യയെന്നാണ് പോലീസ് അറിയിക്കുന്നത്. പരുത്തൻപാറയിൽ 12 വർഷത്തിലേറെയായി ബദസ്ഥ എന്ന ആശ്രമം നടത്തിവരികെയാണ് പാസ്റ്റർ ദാസയ്യൻ. സഹായികളായി ചെല്ലമ്മ, ശാന്ത എന്നീ രണ്ട് വയോധികരുമുണ്ടായിരുന്നു.
ഇന്നലെ രാവിലെ ആശ്രമത്തിന് സമീപത്തെ കിണറ്റിലാണ് ഇരുവരേയും മരിച്ചനിലയിൽ കണ്ടത്. ശാന്തയാണ് രാവിലെ മൃതദേഹം കണ്ടത്. കാട്ടാക്കട അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ആദ്യം വൃദ്ധയുടെ മൃതദേഹമാണ് ലഭിച്ചത് തുടർന്ന് പാസ്റ്ററുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. പുലർച്ചെ മൂന്നരയ്ക്ക് പള്ളിയിൽ നിന്നും പ്രാർഥന കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. വിളപ്പിൽശാല പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
മുങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. അതേസമയം മരണത്തിൽ ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. സാം എന്നയാൾ 12 വർഷം മുൻപ് സൗജന്യമായി നൽകിയ ഭൂമിയിലാണ് ദാസയ്യൻ ആശ്രമം നടത്തിയിരുന്നത്. ദാസയ്യന്റെ മരണശേഷം ഭൂമി സാമിന്റെ മക്കൾക്ക് തിരികെ കൊടുക്കണമെന്നായിരുന്നു ഉപാധി.
എന്നാൽ അടുത്തിടെ ദാസയ്യൻ ഭൂമി വിൽക്കാൻ ശ്രമിച്ചു. ഇതറിഞ്ഞെത്തിയ സാം ഒന്നര ലക്ഷം രൂപ നൽകി ഭൂമി താൻ തന്നെ വാങ്ങിക്കാമെന്ന് അറിയിച്ചു. എന്നാൽ ഒന്നര ലക്ഷം പോര, നാല് ലക്ഷം കൂടി അധികം വേണമെന്ന് ദാസയ്യൻ അറിയിച്ചു. ഇതോടെ സാം കോടതിയെ സമീപിച്ചു. ഇതിന്മേലുള്ള തർക്കവും ഒത്തുതീർപ്പ് ചർച്ചകളും നടക്കുന്നതിനിടെയാണ് മരണം. മരണസമയത്ത് ശാന്ത ആശ്രമത്തിലുണ്ടായിരുന്നെങ്കിലും ഒന്നും അറിഞ്ഞില്ലെന്നാണ് മൊഴി
ചൊവ്വള്ളൂരിലെ പെന്തക്കോസ്ത് പള്ളിക്കായി കഴക്കൂട്ടം കീഴായിക്കോണം സ്വദേശിയായ സാം എഡ്വേഡ് ദാസയ്യന്റെ ഓട്ടിസം ബാധിച്ച മകന്റെ പ്രാർഥനയ്ക്ക് വേണ്ടിയാണ് സ്ഥലം വാങ്ങി നൽകിയത്. എന്നാൽ ഇപ്പോൾ ആത്മഹത്യ ചെയ്തവരിൽ ഒരാളായ ചെല്ലമ്മയുടെ പയറ്റുവിളയിലുള്ള അഞ്ച് സെന്റിൽ പ്രാർഥനാലയം നിർമിക്കാനായി അമ്പതിനായിരം രൂപ മുൻകൂറായി നൽകിയിരുന്നു. ഈ വിഷയങ്ങൾ സംബന്ധിച്ച് ഇവരിൽ ചില തർക്കങ്ങൾ ഉണ്ടാവുകയും അത് കോടതിയിൽ എത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഒത്തുതീർപ്പിനുള്ള കൂടിക്കാഴ്ച ഇന്നലെ രണ്ടുമണിക്ക് നടക്കാനിരിക്കെയാണ് പുലർച്ചെ ദാസയ്യനും ചെല്ലമ്മയും ജീവനൊടുക്കിയത്.