ചുള്ളിമാനൂർ - കല്ലാർ റോഡ് നിർമാണം പാതി വഴിയിൽ
1567214
Saturday, June 14, 2025 7:04 AM IST
നെടുമങ്ങാട്: ചുള്ളിമാനൂർ - കല്ലാർ റോഡ് നിർമാണം പാതി വഴിയിൽ നിലച്ചതോടെ യാത്രക്കാർ ദുരിതത്തിൽ. നാല് വർഷം മുമ്പ് ആരംഭിച്ച 167 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ സ്ഥലമെടുപ്പ് ഘട്ടം പോലും പിന്നിട്ടിട്ടില്ല.
ഓട,കലുങ്കുകൾ എന്നിവയും ബിഎം ആൻഡ് ബിസി ഒരു ലെയറും ആദ്യഘട്ടം പൂർത്തിയാക്കിയ കരാറുകാരൻ യഥാസമയം ബില്ല് മാറിക്കിട്ടാതെ ആത്മഹത്യയുടെ വക്കിലാണ്. ഒരു കോടിയിലധികം രൂപ ചെലവിട്ട് ഇരുത്തലമൂലയിൽ നിർമിച്ച ടാർ മിക്സിംഗ് പ്ലാന്റും ലോറികൾ ഉൾപ്പടെ നൂറിലേറെ വാഹനങ്ങളും ലക്ഷങ്ങൾ വിലപിടിപ്പുള്ള നിർമാണ സാമഗ്രികളും പൂർണമായി നശിച്ചു. ഓട നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച് തൊഴിലാളികൾ മടങ്ങിയതോടെ റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്ന കുടുംബങ്ങൾ വീടിനു പുറത്തിറങ്ങാൻ കഴിയാതെ വിഷമവൃത്തത്തിലാണ്.
വിനോദസഞ്ചാരികളും നാട്ടുകാരും നടുവൊടിഞ്ഞ് യാത്ര ചെയ്യേണ്ട ദുരവസ്ഥയിലും. അരുവിക്കര, വാമനപുരം നിയോജക മണ്ഡലങ്ങളുടെ പരിധിയിലാണ് റോഡ്. പൊന്മുടി മലയോര ഹൈവേയിൽ ജനസാന്ദ്രതയേറിയ 25 കി.മീറ്ററോളം പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങളാണ് അനിശ്ചിതത്വത്തിലായത്.പലയിടങ്ങളിലും വലിയ കുഴികളും ഗട്ടറുകളും രൂപപ്പെട്ട് വാഹന ഗതാഗതം ദുരിതപൂർണമാണ്.
മെറ്റലും മണ്ണും അടിഞ്ഞുകൂടിയ റോഡിൽ കാൽനടയും ഏറെ ക്ലേശകരം. ഇരുചക്രവാഹന യാത്രക്കാർ അപകടങ്ങളിൽപ്പെട്ട് പരിക്കേൽക്കുന്നത് നിത്യസംഭവമായി.പകുതിയിലേറെ ഭാഗവും വെള്ളക്കെട്ടാണ്. ഓടകൾ ശുചീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങളും താത്പര്യമെടുക്കുന്നില്ല .