ലഹരിയടങ്ങിയ മിഠായികളുടെ വിൽപന : എക്സൈസ്, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തി
1566941
Friday, June 13, 2025 7:06 AM IST
നെടുമങ്ങാട്: പാൻപരാഗിന്റെ രുചി അടങ്ങിയ മിഠായി വിൽക്കുന്നതായി പരാതിയെ തുടർന്ന് അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും എക്സൈസ്, ഫുഡ് ആൻഡ് സേഫ്റ്റി, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി.
അരുവിക്കര സ്കൂൾ പരിസരത്തും മുള്ളിലവിൻമൂട് ജംഗ്ഷനിലും പരിശോധന നടത്തിയെങ്കിലും പരാതിയിൽ പറയുന്ന മിന്റോപാൻ എന്ന മിഠായി കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം അരുവിക്കരയിൽ നടന്ന കല്യാണ സൽക്കാര ചടങ്ങിൽ മിഠായി കഴിച്ച പലർക്കും പാൻപരാഗിന്റെ രുചി അസ്വസ്തത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും ഇത്തരം അനധികൃത മിഠായികൾ വിൽപ്പന നടത്തുന്നതായും സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ വാങ്ങി കഴിക്കുന്നതായും സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം ഉയർന്നിരുന്നു. തുടർന്നാണ് ഫുഡ് ആൻഡ് സേഫ്റ്റിയും എക് സൈസും ആരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന നടത്തിയത്. പല കടകളും ലേബൽ ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ മിഠായികൾ വിൽപ്പന നടത്തുന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥർ കട ഉടമകൾക്ക് താക്കീത് നൽകി.
ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ പൂജ, അസിസ്റ്റന്റ് എക് സൈസ് ഇൻസ്പെക്ടർ വി. അനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ പ്രശാന്ത്, ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ, ശ്രീജിത്ത് ഹെൽത്ത് ഇൻസ്പെക്ടർ മനോഹർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസാദ്, അനു, വിനോദ്, സുനിൽരാജ് തുടങ്ങിയവർ സംയുക്ത പരിശോധനയിൽ പങ്കെടുത്തു.
ലഹരി ഉപയോഗത്തിനെതിരെയുള്ള സന്ദേശമടങ്ങിയ നോട്ടീസുസുകൾ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് കൈമാറി. തുടർന്നും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.