തെരുവ് നായകളെകൊണ്ട് പൊറുതിമുട്ടി നാട്ടുകാർ
1567223
Saturday, June 14, 2025 7:04 AM IST
വിതുര: തെരുവു നായകൾ റോഡുകൾ കൈയടക്കിയതോടെ വിദ്യാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിൽ. നിരത്തുകളും കാത്തിരിപ്പു കേന്ദ്രങ്ങളും സ്കൂൾ പരിസരങ്ങളും മാത്രമല്ല സർക്കാർ ഓഫീസ് വളപ്പുകളും കട വരാന്തകളും ഉൾപ്പടെ നായകളുടെ വിഹാരകേന്ദ്രങ്ങളായി. അലഞ്ഞു തിരിയുന്ന നായക്കൂട്ടം സ്കൂളിലേക്ക് നടന്നു പോകുന്ന വിദ്യാർഥികളെ ഉപദ്രവിക്കുന്നത് പതിവാണ്. ബസ് കാത്തു നിൽക്കുന്ന കുട്ടികളെയും നായകൾ ശല്യം ചെയ്യുന്നുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു.
ഇരുചക്ര വാഹന യാത്രക്കാരും കാൽനടക്കാരുമാണ് നായകളുടെ ഉപദ്രവം നേരിടുന്ന മറ്റു വിഭാഗങ്ങൾ. ഇടവഴികളിൽ നിന്ന് പ്രധാന നിരത്തിലേക്ക് ഓടിയിറങ്ങുന്ന നായകളാണ് സ്കൂട്ടർ യാത്രക്കാർക്ക് ഭീഷണി. വാഹനങ്ങൾക്കു പുറകെ ഓടിയെത്തി ആക്രമിക്കാൻ ശ്രമിക്കുന്നതും അപകടത്തിനു കാരണമാകുന്നു.
മലയോരത്തെറോഡരികുകളിലെ മാലിന്യ നിക്ഷേപമാണ് നായശല്യത്തിനു പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നത്. അറവു മാലിന്യങ്ങൾ തിന്നാനെത്തുന്നവയാണ് ഏറെയും. പ്രധാന ജംഗ്ഷനുകളിലെ വഴിയോര കച്ചവടവും നായ ശല്യത്തിനു കാരണമാകുന്നു.
വാഹനങ്ങളിൽ കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൂട്ടത്തോടെ ഇറക്കി വിടുന്ന നായകൾ ജനവാസ കേന്ദ്രങ്ങളും കാത്തിരിപ്പു കേന്ദ്രങ്ങളും റോഡുകളും താവളമാക്കുന്നു. നായകളെ വന്ധ്യംകരണം നടത്താൻ പഞ്ചായത്തുകൾ ആവിഷ്കരിച്ച പദ്ധതി നിലച്ച മട്ടാണ്.