കരമന -കളിയിക്കാവിള പാത : വികസനം ത്വരിതഗതിയിലാക്കണമെന്ന് നാട്ടുകാർ
1567219
Saturday, June 14, 2025 7:04 AM IST
നെയ്യാറ്റിന്‍കര: പാത വികസനത്തില്‍ പ്രതീക്ഷയോടെ നാട്ടുകാരും യാത്രക്കാരും. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന് പരിഹാരം എത്രയും വേഗം സാധ്യമായെങ്കില്‍ എന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.
പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ കരമന -കളിയിക്കാവിള പാതയില്‍ ബാലരാമപുരം, ടി ബി ജംഗ്ഷന്, ആശുപത്രി ജംഗ്ഷന്, ആലുംമൂട് ജംഗ്ഷന് എന്നിവിടങ്ങളില്‍ രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് പതിവായിരിക്കുന്നു. ബാലരാമപുരത്തെ ഗതാഗതകുരുക്ക് അതി രൂക്ഷമാണ്.
പതിറ്റാണ്ടുകളായി ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബാലരാമപുരത്തിനു സമീപം കൊടിനട വരെ മാത്രമേ കരമന- കളിയിക്കാവിള പാത വികസിച്ചിട്ടുള്ളൂ. കൊടിനട മുതല്‍ വഴിമുക്ക് വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തെ റോഡാണ് അടുത്ത ഘട്ടം. പാത വികസനത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതോടെ തുടര്‍നടപടികളും വേഗത്തിലാകുമെന്ന് തദ്ദേശീയരും യാത്രക്കാരും ഒരുപോലെ പ്രതീക്ഷിക്കുന്നു.
വഴിമുക്ക് മുതല്‍ നെയ്യാറ്റിന്കരയിലേയ്ക്കുള്ള പാതയോരത്തെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തി നടന്നുവരികയാണ്. െ നഷ്ടപരിഹാരം ലഭിച്ചവരുടെ കെട്ടിടങ്ങള്‍ പൊളിക്കുന്ന പ്രവൃത്തി ബാലരാമപുരത്തും പുരോഗമിക്കുന്നുണ്ട്. പാത യാഥാര്‍ഥ്യമാകുന്നതോടെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അകപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാകുമെന്ന ആശ്വാസത്തിലാണ് നല്ലൊരു ശതമാനം യാത്രക്കാരും.