കാർഷിക സർവകലാശാലയും കൃഷി വകുപ്പും ഒന്നിച്ചുപ്രവർത്തിക്കേണ്ടത് അനിവാര്യം: ആര്. സിന്ധു
1567424
Sunday, June 15, 2025 6:03 AM IST
നേമം: ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 41-മത് പ്രാദേശിക ഗവേഷണ വിജ്ഞാനവ്യാപന ഉപദേശക ശില്പശാലയും കർഷക- ശാസ്ത്രജ്ഞ മുഖാമുഖവും വെള്ളായണി കാർഷിക കോളേജിൽ നടന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർ ആർ. സിന്ധു ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയും കൃഷി വകുപ്പും ഏകോപിതമായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. കേരള സംസ്ഥാന ആസൂത്രണ ബോർഡ് അഗ്രി ചീഫ് എസ്.എസ്. നാഗേഷ് മുഖ്യപ്രഭാഷണം നടത്തി.
കർഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയിലൂടെ കർഷകർ അവതരിപ്പിച്ച പ്രശ്നങ്ങൾക്ക് സർവകലാശാലയിലെ വിദഗ്ധർ പരിഹാരമാർഗങ്ങൾ നിർദേശിച്ചു. കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ബി. അശോക് അധ്യക്ഷത വഹിച്ചു.
കൂടാതെ കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളുടെ പ്രദർശനവും ഉൽപ്പന്നങ്ങളുടെ വിപണനവും നടത്തി. കാർഷിക സർവകലാശാല ഗവേഷണ മേധാവി ഡോ. അനിത് കെ.എൻ, ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. റോയ് സ്റ്റീഫൻ, പത്തനംതിട്ട ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർലി സക്കറിയാസ്, ആത്മ കൊല്ലം പ്രോഗ്രാം ഡയറക്ടർ കെ.വി. ബിന്ദു, തിരുവനന്തപുരം ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ. ലത, ദക്ഷിണ മേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ശാലിനിപിള്ള, കാർഷിക കോളേജ് അസിസ്റ്റന്റ് പ്രഫ. ഡോ. ജി. ഗായത്രി എന്നിവർ സംസാരിച്ചു.
കാർഷികമേഖലയിലെ വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഇരുപതോളം ലഘുലേഖകളുടേയും കൈപ്പുസ്തകങ്ങളുടേയും പ്രകാശനം നടത്തി. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ എന്നിങ്ങനെ 150 ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.