കോർപറേഷനിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ് : സ്കൂളുകളിൽ ലാപ്ടോപ്പും കംപ്യൂട്ടറുകളും വാങ്ങിയതിൽ വ്യാപക ക്രമക്കേട് കണ്ടെത്തി
1566926
Friday, June 13, 2025 6:52 AM IST
തിരുവനന്തപുരം: കോർപറേഷനിലെ ജനകീയസൂത്രണ വിഭാഗത്തിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 2022-23, 2023-24 സാന്പത്തിക വർഷം തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സ്കൂളുകളിൽ ലാപ് ടോപ്പും കംപ്യൂട്ട റുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകുന്ന പദ്ധതിയിലാണു വൻ ക്രമക്കേടുകൾ വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയി രിക്കുന്നത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടി ക്രമങ്ങൾ പൂർണമായി പാലിച്ചിട്ടില്ലെന്നു വ്യക്തമായി.
ലാപ് ടോപ്പ്, ഡെസ്ക് ടോപ്പ് എന്നിവയുടെ സ്പെസിഫിക്കേഷൻ, വാറന്റി എന്നിവയും ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഗുണനിലവാര പരിശോധനയുടെ വിവരങ്ങളും മറ്റു രേഖകളും സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ലാപ് ടോപ്പ്, ഡെസ്ക് ടോപ്പ് കംപ്യൂട്ടറുകൾ എന്നിവ സ്കൂളുകളിൽ വിതരണം ചെയ്തതിന്റെ ഡെലിവറി ചെല്ലാനും ക്വട്ടേഷൻ അംഗീകരിച്ച സ്ഥാപനങ്ങളുടെ ജിഎസ്ടി രജിസ്ട്രേഷൻ രേഖകളും ഫയലിൽ സൂക്ഷിച്ചിട്ടില്ല. സർക്കാർ സ്കൂളുകൾക്ക് ഡെസ്ക് ടോപ്പ് കന്പ്യൂട്ടറുകൾക്ക് പകരം ലാപ്ടോപ്പ് വാങ്ങി നൽകണമെന്ന സർക്കാർ നിർദേശത്തിനു വിരുദ്ധമായി ഡെസ്ക് ടോപ്പ് കന്പ്യൂട്ടറുകൾ വാങ്ങി നൽകിയതായും വിജിലൻസ് കണ്ടെത്തി.
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് 244 ഡെസ്ക്ടോപ്പുകളും 193 യുപിഎസും വാങ്ങി നൽകിയതു വഴി കോർപറേഷന് 20.12 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായാണ് വിജിലൻസിനു വിവരം ലഭിച്ചിട്ടുള്ളത്. കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിശദ പരിശോധന തുടരുമെന്നു അധികൃതർ അറിയിച്ചു. വികസന ഫണ്ടിൽ നിന്ന് 1.35 കോടി രൂപ ചെലവഴിച്ചു നടപ്പാക്കിയ പദ്ധതിയുടെ നിർവഹണത്തിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നാണ് അനുമാനം.
പദ്ധതിക്ക് ആവശ്യമായ സാധനങ്ങളുടെ സ്പെസിഫിക്കേഷൻ തയാറാക്കിയതിലും ടെൻഡർ നടപടികളിലും വ്യാപക അപാകതകൾ നടന്നു. പദ്ധതി നിർവഹണത്തിനു സാങ്കേതിക സമിതി, പർച്ചേസ് കമ്മിറ്റി എന്നിവ രൂപീകരിച്ചിരുന്നില്ല.
പദ്ധതി പ്രകാരം യുപിഎസുകൾ വിതരണം ചെയ്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് എഗ്രിമെന്റ് നടന്ന സമയത്ത് ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാതിരുന്നിട്ടും 92,973 രൂപ ചരക്കു സേവന നികുതി ഇനത്തിൽ നൽകിയതു വഴി നഗരസഭയ്ക്ക് ഈ തുകയും നഷ്ടം സംഭവിച്ച വിവരവും വിശദമായി പരിശോധിച്ചു വരികയാണ്.