ദുരന്ത നിവാരണ അഥോറിറ്റിക്കെതിരേ മത്സ്യത്തൊഴിലാളി ഫെഡറേഷൻ
1566927
Friday, June 13, 2025 6:52 AM IST
തിരുവനന്തപുരം: എംഎസ്സി എൽസ-3 കപ്പൽ ദുരന്തമുണ്ടായി 19 ദിവസമായിട്ടും കേരള തീരം മുതൽ തമിഴ്നാട് വരെ വ്യാപിച്ചുകിടക്കുന്ന പ്ലസ്റ്റിക് തരികൾ മാറ്റുന്നതിനുള്ള ശുചീകരണ പ്രവർത്തനം നടത്തുന്നതിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള ദുരന്തനിവാരണ അഥോറിറ്റി ദയനീയ പരാജയമാണെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.
തീരത്തുള്ള പ്ലാസ്റ്റിക് തരികൾ എങ്ങനെ മാറ്റും, ആരോഗ്യ പ്രശ്നങ്ങളും എങ്ങനെ നിർമാർജനം ചെയ്യം തുടങ്ങിയവ ആലോചിക്കാതെ മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം അനങ്ങാപ്പാറയായിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ മാറ്റിയില്ലെങ്കിൽ തീരദേശവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകും.
സർക്കാർ സംവിധാനമുപയോഗിച്ച് അടിയന്തരമായി പ്ലാസ്റ്റിക് മാലിന്യം തീരത്തു നിന്നു മാറ്റാനുള്ള നടപടി ഉണ്ടാകണമെന്നു ഫെഡറേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം പനയടിമ ജോണ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ്, അനിൽ ആബേൽ, വിഴിഞ്ഞം ജോണ്സണ്, ബീമാപള്ളി റംല, വലിയതുറ റെജീന, ജിഗ്നേഷ്യസ്, ജൂബിറ്റ് എന്നിവർ പ്രസംഗിച്ചു.