മുട്ടട ജംഗ്ഷനിൽ ഭീഷണിയായി പടുകൂറ്റന്‍ ആല്‍മരം
1566928
Friday, June 13, 2025 6:52 AM IST
പേരൂര്‍ക്കട: ആല്‍മരം പടര്‍ന്നു പന്തലിച്ച് മറിഞ്ഞുവീഴാവുന്ന അവസ്ഥയില്‍; റോഡിലൂടെ സഞ്ചരിക്കുന്ന നൂറുകണക്കിനു വാഹനയാത്രികരും വഴിയാത്രികരും ഭീതിയില്‍.
മുട്ടട ജംഗ്ഷനില്‍ നിരനിരയായി വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നതിനു സമീപം റോഡരികിലാണ് പടുകൂറ്റന്‍ ആല്‍മരം നിലനില്‍ക്കുന്നത്. നാലുനില കെട്ടിടത്തിന്റെ അത്രയും ഉയരം വരുന്ന ആല്‍മരത്തിന്റെ ശിഖരങ്ങള്‍ നാലുപാടും പോയിട്ടുണ്ട്. നാലുറോഡുകള്‍ ചേരുന്നതാണു മുട്ടട ജംഗ്ഷന്. ഒന്ന് അഞ്ചുമുക്ക് വയലിലേക്കും മറ്റൊന്ന് ടി.കെ. ദിവാകരന് റോഡിലേക്കും മൂന്നാമത്തേതു പരുത്തിപ്പാറയിലേക്കും ഇനിയൊന്ന് വയലിക്കടയിലേക്കും നീളുന്നതാണ്. യൂണിയന് തൊഴിലാളികള്‍ വിശ്രമിക്കുന്ന ഇടമാണ് ഇത്.
മുട്ടട ജംഗ്ഷനില്‍ നിരവധി ഓട്ടോറിക്ഷകളാണ് സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. അടുത്തടുത്തു വ്യാപാര സ്ഥാപനങ്ങള്‍ നിരവധിയാണ്. വീടുകളും സ്ഥിതിചെയ്യുന്നുണ്ട്. സബ് രജിസ്ട്രാര്‍ ഓഫീസ് സ്ഥിതിചെയ്യുന്നതിനു തൊട്ടടുത്താണ് ഭീഷണി സൃഷ്ടിച്ചുകൊണ്ട് ആല്‍മരം നില്‍ക്കുന്നത്.
ഏറെ പരാതികൾ ഉയർന്നിട്ടും ദുരന്തര നിവാരണ അഥോറിറ്റി ഈയൊരുപ്രശ്നം കണ്ടില്ലെന്നു നടിക്കുകയാണ്. തിരുവനന്തപുരം നഗരസഭയും ആല്‍മര ശിഖരങ്ങള്‍ മുറിച്ചുമാറ്റാനുള്ള തീരുമാനമെടുത്തിട്ടില്ല. വിവിധ റസി ഡന്റ്സ് അസോസിയേഷന് ഭാരവാഹികളും വ്യാപാരി വ്യവസായി അസോസിയേഷനുകളും ഓട്ടോത്തൊഴിലാളികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി നിവേദനങ്ങള്‍ അധികാരികള്‍ക്ക് നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. നിലവില്‍ ജോലി പെന്ഡിംഗിലാണെന്ന മറുപടിയാണ് ഇവര്‍ക്കു ലഭിക്കുന്നത്.
ശക്തമായ കാറ്റടിക്കുമ്പോള്‍ ഏവരുടെയും നെഞ്ചില്‍ തീയാണ്. മരശിഖരങ്ങള്‍ മുറിഞ്ഞുവീഴുകയാണെങ്കില് നിരവധി വാഹനയാത്രികരെയാണ് അതു ബാധിക്കുന്നത്. എംസി റോഡിലേക്കുള്ള ഒരു ഇടത്താവളം കൂടിയാണ് മുട്ടട റോഡ്. തിരുവനന്തപുരം മെഡിക്കല്കോളജിലേക്കുള്ള ആംബുലന്‍സുകള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്നത് ഇതുവഴിയാണ്.
മഴയുടെ രണ്ടാംഘട്ടം ആരംഭിച്ചുകഴിഞ്ഞു. ശക്തമായ മഴയും കാറ്റും തുടങ്ങുകയാണെങ്കില്‍ ആല്‍മരം മറിഞ്ഞുവീഴുമെന്ന് ഉറപ്പാണ്. അധികാരികളുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നതാണ് പൊതുജനങ്ങളുടെ ആവശ്യം.