കരവഴി ചരക്കുനീക്കത്തിന് ഇനിയും "മാർഗ'മില്ല
1569936
Tuesday, June 24, 2025 5:45 AM IST
വിഴിഞ്ഞം: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി എത്തിയത് 363 കൂറ്റൻ ചരക്ക് കപ്പലുകൾ, കയറ്റിയിറക്കിയത് 7.78 ലക്ഷം കണ്ടെയ്നറുകൾ, പക്ഷെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തു നിന്നു കരമാർഗം ഒരു കണ്ടെയ് നർ ലോറി കടന്നുപോകാൻ പാകത്തിൽ ഒരു റോഡ് എന്നു പൂർത്തിയാകുമെന്നറിയാതെ വിഴി ഞ്ഞം പ്രദേശവാസികൾ..!
തുറമുഖകവാടമായ മുല്ലൂരിൽ നിന്ന് ബൈപ്പാസ് വരെ നീളുന്ന കഷ്ടിച്ചു രണ്ട് കിലോമീറ്റർ വരുന്ന റോഡ് പണി തുടങ്ങിയിട്ട് വർഷം പത്ത് തികയാൻ പോകു മ്പോഴും അവസാനം കാണത്തതാണ് നാട്ടുകാരുടെ സംശയം വർധിപ്പിച്ചിരിക്കുന്നത്. പ്രധാന റോഡ് എങ്ങുമെത്താതെ വന്നതോടെ കമ്മീഷനിംഗിനായി പ്രധാനമന്ത്രി വരുന്നതിനു മുൻപ് കരവഴി കണ്ടെയ്നർ സർവീസ് തുടങ്ങണമെന്ന് തീരുമാനിച്ച അധികൃതർ താല്കാലിക റോഡ്നിർമാണവും തുടങ്ങി.
പക്ഷെ അതും ഇപ്പോൾ പാതിവഴിയിലായ മട്ടാണ്. പ്രധാനമന്ത്രി വരുന്നതുവരെ വേഗത്തിൽ പണി നടന്നെങ്കിലും പിന്നെയെല്ലാം പഴയപടിയായി. പ്രധാന റോഡ് ബൈപ്പാസിൽ കയറാൻ ഇനിയും ഒരു വർഷത്തോളം വേണ്ടി വരുമെന്നാണ് അധികൃതരുടെ വാദം. ഇതോടൊപ്പം താല്കാലിക റോഡിനും വേണം മാസങ്ങളുടെ നിർമാണം.
താല്കാലികമായി പണിയുന്ന റോഡ് സർവീസ് റോഡിൽ നിന്ന് ബൈപ്പാസിൽ പ്രവേശിക്കുന്ന ഭാഗം വീതി കൂട്ടാൻ കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവന്നു. വാങ്ങിയ ഭൂമി തട്ടിനിരത്തിയുള്ള പണിയും ഒച്ചിഴയും പോലെ തുടരുകയാണ്. വിഴിഞ്ഞം വികസന കുതിപ്പിലെന്ന് അധികൃതർ മുറവിളി കൂട്ടുമ്പോഴാണ് ഒരു കണ്ടെയ്നർ ലോറി കരവഴി കടത്തിവിടാനുള്ള പെടാപ്പാട്.
ഇനി എന്നെങ്കിലും ബൈപ്പാസ് വഴി കണ്ടെയ്നറുകളുമായി ഓടിയാലും തിരുവനന്തപുരം ഭാഗത്തേക്കു മാത്രമേ അതുണ്ടാകൂ. തമിഴ്നാട്ടിലേക്കു ചരക്കുകളുമായി ലോറികൾ കടക്കണമെങ്കിൽ കാരോട് -കന്യാകുമാരി ബൈപ്പാസ് റോഡ് തുറക്കണം. തുറമുഖത്തിന്റെ വികസനം വിഴിഞ്ഞത്തുകാരും ജില്ലക്കാരും കണി കാണണമെങ്കിൽ നാവായിക്കുളം റിംഗ് റോഡും ഭൂഗർഭ റെയിൽ പാതയും പൂർത്തിയാകണം. ആവശ്യത്തിനു ഭൂമി പോലും ഏറ്റെടുക്കാത്ത ഇവയുടെ നിർമാണം എന്നു പൂർത്തിയാകുമെന്ന് അധികൃതർക്കും നിശ്ചയമില്ല.
പുറം ഭാഗത്തു ജനത്തിനു വേണ്ട വികസനത്തിന്റെ ഒരു കണിക പോലും കാണാനില്ലെങ്കിലും കടലിൽ കപ്പലുകളുടെ വൻ തിരക്കാണ്. 800 മീറ്റർ നീളം വരുന്ന ബർത്തിൽ നിർത്താവുന്നതിൽ പരമാവധി കപ്പലുകൾ ദിനംപ്രതി നങ്കൂരമിട്ട് ദൗത്യം പൂർത്തിയാക്കി മടങ്ങുന്നുണ്ട്. എന്നാൽ ഇവയിൽനിന്ന് ഇറക്കുന്ന കണ്ടെയ്നറുകൾ ഫീഡർ കപ്പലുകളിൽ കയറ്റി മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോവുകയാണു നിവലെ പതിവ്. ഇവയിൽനിന്ന് ലാഭം കൊയ്യുന്നവയിൽ തമിഴ് നാട് തൂത്തുക്കുടി ഉൾപ്പെടെയുള്ള അന്യ സംസ്ഥാന തുറമുഖങ്ങളും. ഇതിനെല്ലാം മാറ്റം വരണമെങ്കിൽ കരയിലെ അടിസ്ഥാന വികസനം സാധ്യമാണമെന്നും നാട്ടുകാർ പറയുന്നു.
രാജേന്ദ്രകുമാർ