കൈമനം-പ്രാവച്ചന്പലം ദേശീയപാത : അപകടങ്ങളിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
1570241
Wednesday, June 25, 2025 6:28 AM IST
തിരുവനന്തപുരം: കൈമനം മുതൽ പ്രാവച്ചന്പലം വരെയുള്ള ദേശീയപാതയിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള പരിഹാരമാർഗങ്ങൾ ചേർത്തു സമഗ്രമായ റിപ്പോർട്ട് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക് സാണ്ടർ തോമസ്.
ഓഗസ്റ്റ് ഏഴിനു രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ നേരിട്ട് ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. സീബ്രാ ക്രോസിംഗ് അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ കാൽനടയാത്രക്കാർ അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുന്ന സമയത്താണു വാഹനങ്ങൾ ഇടിച്ചു മരണം സംഭവിക്കുന്നതെന്നു നേമം പോലീസ് ഇൻസ്പെക്ടർ കമ്മീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു.
അനധികൃതമായി റോഡ് മുറിച്ചുകടക്കുന്നത് ഒഴിവാക്കുന്നതിന് ഡിവൈഡറിൽ ഫെൻസിംഗ് സ്ഥാപിക്കാൻ തീരുമാനിച്ചു. തെരുവുവിളക്കുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. 2020 ജനുവരി മുതൽ ഏകദേശം 459 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹൈവേയിൽ ട്രാഫിക് സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടതും മേൽപ്പാലങ്ങൾ നിർമിക്കേണ്ടതും സർക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
റോഡിൽ ഫെൻസിംഗും തെരുവുവിളക്കും പൂർണമായും സ്ഥാപിച്ചിട്ടുണ്ടോയെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധിക്കണമെന്നു ജസ്റ്റീസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സുരക്ഷിതമായി റോഡ് മുറുച്ചുകടക്കാൻ സീബ്രാ ലൈൻ വരച്ചിട്ടുണ്ടോ, ട്രാഫിക് സിഗ്നൽ കാര്യക്ഷമമാണോ തുടങ്ങിയ കാര്യങ്ങൾ എക്സിക്യൂട്ടീവ് എൻജി നീയർ പരിശോധിക്കണം.
സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമല്ലെങ്കിൽ അതിനു ചുമതലപ്പെട്ടവർ ആരൊക്കെയാണെന്നും അവരുടെ ഒൗദ്യോഗിക മേൽവിലാസം എന്താണെന്നും കമ്മീഷനെ അറിയിക്കണം. പൊതുപ്രവർത്തകനായ ശാന്തിവിള പദ്മകുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.