പാളയം മാർക്കറ്റ് പുനരധിവാസത്തിൽ വൻ അഴിമതി : വ്യാപാരികളോടു കാണിക്കുന്നതു ക്രൂരതയെന്നു രമേശ് ചെന്നിത്തല
1570240
Wednesday, June 25, 2025 6:28 AM IST
തിരുവനന്തപുരം: പാളയം കണ്ണിമാറ മാർക്കറ്റിലെ വ്യാപാരികളുടെ പുനരധിവാസ പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും പാവപ്പെട്ട കച്ചവടക്കാരോട് സർക്കാർ കാണിക്കുന്നത് കടുത്ത വിവേചനവും ക്രൂരതയുമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനായി നിർമിച്ച പുതിയ കെട്ടിട സമുച്ചയത്തിലെ അപാകതകൾ നേരിട്ടു വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
സന്ദർശനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ, "19 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഈ കെട്ടിടത്തിൽ ശ്വാസം പോലും ലഭിക്കാത്ത അവസ്ഥയാണ്. വായുസഞ്ചാരമില്ലാത്ത ഇവിടെ പാവപ്പെട്ട കച്ചവടക്കാർ എങ്ങനെ കച്ചവടം നടത്തും..? ഇത് വലിയ അഴിമതിയുടെ ഉദാഹരണമാണ്,"എന്നു ചെന്നിത്തല ആരോപിച്ചു.
നൂറ്റാണ്ടുകളായി കച്ചവടം നടത്തി ജീവിക്കുന്നവരെ മതിയായ സൗകര്യങ്ങളോ പുനരധിവാസമോ നൽകാതെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നീക്കം ഗുണ്ടായിസമാണ്. വ്യാപാരികളുമായി ചർച്ച നടത്താനോ അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ കോർപ്പറേഷനോ സർക്കാരോ തയാ റാകുന്നില്ല. താൽക്കാലികമായി നിർമിച്ച സ്ഥലത്തു കച്ചവടം നടക്കാത്തതിനാൽ വ്യാപാരികൾ ഇന്നു വലിയ ദുരിതത്തിലാണ്.
ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല, മറിച്ചു ജനകീയ പ്രശ്നമാണ്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടുകയും വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയും വേണം. അവരുടെ പുനരധിവാസം ഉറപ്പാക്കിയ ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ. വ്യാപാരികൾ നടത്തുന്ന നിയമപോരാട്ടത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പാളയം ബ്ലോക്ക് പ്രസിഡന്റ് ആർ. ഹരികുമാർ, മണ്ഡലം പ്രസിഡന്റ് സുരേഷ് നരിവാമുട് ജോയി, പ്രാണകുമാർ, ബ്ലോക്ക് ഭാരവാഹികളായ വി. പത്മകുമാർ, കെ. കണ്ണൻ മുരളിധരൻ, ആർ.പി. സുധാകരൻ നായർ, രാജാജി നഗർ മഹേഷ്, ഷെർലി, മധു, നാരായണൻ, വേണുഗോപാൽ, ശ്യാം , സെൽവൻ അനിൽ പോറ്റി എന്നിവർ പങ്കെടുത്തു.