സ്കൂളിനുനേരെ കാട്ടാന ആക്രമണം: ഉടൻ നടപടിയെന്ന് എംഎൽഎ
1570242
Wednesday, June 25, 2025 6:28 AM IST
പേപ്പാറ: പേപ്പാറ വന്യ ജീവി സങ്കേതത്തിനു സമീപം തലത്തൂതക്കാവ് ട്രൈബൽ എൽപി സ്കൂളിന്റെ മതിൽ കാട്ടാനകൂട്ടം കുത്തിമറിച്ചു, പറമ്പിലെ തെങ്ങുകളും നശിപ്പിച്ചു. വനത്തിനോടു ചേർന്നാണു സ്കൂൾ പ്രവർത്തി ക്കുന്നത്. കാട്ടാന ആക്രമണമുണ്ടായ പ്രദേശം ജി. സ്റ്റീഫൻ എം എൽ എ സന്ദർശിച്ചു. അടിയന്തിരമായി സഹായം എത്തിക്കുമെന്ന് എംഎൽഎ അറിയിച്ചു.
രണ്ടു വർഷം മുൻപ് 24 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച മതിലാണ് ആനകൾ കുത്തിമറിച്ചത്. സ്കൂൾ പാചകപ്പുരയുടെ സമീപത്തുനിന്ന തെങ്ങിൻതൈകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. സ്കൂൾപരിസരത്ത് ആനശല്യം രൂക്ഷമാണെന്നു വിദ്യാർഥികളുടെ രക്ഷിതാക്കളും പറയുന്നു. മുൻപ് സ്ഥിരമായി ആനക്കൂട്ടമിറങ്ങിയിരുന്നു. ചുറ്റുമതിൽ നിർമിച്ചശേഷമാണ് ഇതിനു ശമനമായത്. രണ്ട ദിവസം മുൻപ് മണലി ആലുംമൂട് സ്വദേശി രാധയുടെ വീട് ആനകൾ തകർത്തിരുന്നു.
മാസങ്ങൾക്കു മുൻപ് കല്ലാർ ഗവ. എൽപി സ്കൂളിന്റെ മതിലും കാട്ടാന തകർത്തിരുന്നു. കാട്ടാനശല്യം രൂക്ഷമാകുമ്പോഴും വനംവകുപ്പിന്റെ ഭാഗത്തുനിന്നു കൃത്യമായ ഇടപെടലുണ്ടാകുന്നില്ലന്നും പരാതിയുണ്ട്. വർഷങ്ങളായി കാട്ടുമൃഗഭീതിയിലാണ് ഈ സ്കൂളുകളിലെ കുട്ടികളുടെ പഠനം. കാട്ടാനയും കാട്ടുപോത്തും ഉൾപ്പെടെ സ്കൂൾവളപ്പിൽ കടക്കുന്നതു പതിവാണ്. ഈ സംഭവത്തിൽ വനം വകുപ്പുമായി ബന്ധപ്പെട്ട് നടപടികൾ ഉണ്ടാക്കുമെന്ന് എംഎൽഎ അറിയിച്ചു.