നാണക്കേട് മാറാതെ തിരുപുറം പഞ്ചായത്ത് : ചൂടുവെള്ളം ഒഴിക്കൽ, അസഭ്യവർഷം; പരാതികളിൽ പോലീസ് കേസെടുത്തു
1570246
Wednesday, June 25, 2025 6:28 AM IST
പൂവാർ: ചൂടുവെള്ളംദേഹത്ത് ഒഴിച്ചതായ വൈസ് പ്രസിഡന്റിന്റെ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും അസഭ്യം പറഞ്ഞു ദേഹോപദ്രവം ചെയ്യാൻ വൈസ് പ്രസിഡന്റ് ശ്രമിച്ചെന്ന പ്രസിഡന്റി ന്റെ പരാതിയിലും പൂവാർ പോലീസ് കേസെടുത്തു. ചേരിപ്പോര് തുടരുമ്പോൾ തിരുപുറം പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായി.
പ്രസിഡന്റ് ഷീനാ ആൽബിനും വൈസ് പ്രസിഡന്റ് തിരുപുറം സുരേഷും തമ്മിലുള്ള തർക്കമാണ് ഒടുവിൽ പോലീസ് സ്റ്റേഷൻ വരെയെത്തിയത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയാരോപണം കമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിനിടയിലെ തർക്കമാണ് ചൂടുവെള്ളമൊഴിക്കൽ വരെയെത്തിയത്. ദേഹം പൊള്ളിയ വൈസ് പ്രസിഡന്റ് ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു.
എന്നാൽ കമ്മിറ്റി സമയത്ത് ഗ്ലാസിൽ മുന്നിൽ വച്ചിരുന്ന ചൂടുവെള്ളം അബദ്ധത്തിൽ തട്ടി വീണതാണെന്നു പ്രസിഡന്റും പറയുന്നു. ദേഹം പൊള്ളിയതോടെ വംശീയ ആക്ഷേപം ഉൾപ്പെടെയുള്ള ആക്ഷേപങ്ങൾ ഉന്നയിച്ച് വൈസ് പ്രസിഡന്റ് നൽകിയ പരാതിയെ കൗണ്ടർ ചെയ്തു കഴിഞ്ഞ ദിവസം പ്രസിഡന്റും പൂവാർ പോലീസിൽ പരാതി നൽകി. ഇരുവരുടെയും പരാതി കിട്ടിയ പാടെ പോലീസ് കേസുകളും രജിസ്റ്റർ ചെയ്തു.
സ്വതന്ത്രരായി ജയിച്ചു വന്ന ഇരുവരും തുടക്കത്തിൽ ഇടതു പാളയത്തിൽ ചേർന്നു പ്രസിഡന്റും വൈസ് പ്രസിഡന്റുമായി ഭരണം തുടർന്നു. ഇതിനിടയിലുണ്ടായ ചില സംഭവവികാസങ്ങൾ പ്രസിഡന്റിനെ മറുകണ്ടം ചാടാൻ പ്രേരിപ്പിച്ചു. അങ്ങനെ കോൺഗ്രസിൽ ചേർന്നപ്പോഴും ഷീന പ്രസിഡന്റായി തുടർന്നു.
പഞ്ചായത്തിൽ ആകെയുള്ള 14 സീറ്റിൽ ബിജെപിക്ക് രണ്ടും യുഡിഎഫിന് ആറും ഇടതുപക്ഷത്തിനു നാലും സ്വതന്ത്രരായി രണ്ടു പേരുമാണുള്ളത്. രണ്ടു സ്വതന്ത്രൻമാരെയും ചാക്കിലാക്കി ഭരണം പിടിക്കാൻ മത്സരത്തിനിറങ്ങിയ ഇടതുപക്ഷത്തിന് ഒരുകോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായത് ഷീനക്ക് തുണയായി. ബിജെപി വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
എന്നാൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുല്യമായി വന്നു. ഒടുവിൽ നടന്ന നറുക്കെടുപ്പിൽ ഭാഗ്യം സ്വതന്ത്രനായി വന്ന സുരേഷിനെത്തന്നെ തുണച്ചു. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവായ അംഗം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഇതോടെ പ്രസിഡന്റിനു താല്കാലിക മാറ്റമുണ്ടാവുകയും പകരം ചാർജ് വൈസ് പ്രസിഡന്റിന്റെ കൈയിലെത്തുകയും ചെയ്തു.
ഇതിനിടയിൽ സ്റ്റേയും മറ്റുമായുള്ള കോടതി കയറലും ഒരു വർഷത്തോളം നീണ്ടുപോകുന്നതിനിടയിൽ ഒത്തുതീർപ്പു ശ്രമം തുടങ്ങി. ഒത്തുതീർപ്പ് കഴിഞ്ഞതോടെ ഇടതുപക്ഷംവിട്ട പ്രസിഡന്റ് കോൺഗ്രസിൽ ചേർന്നു.
അവിശ്വാസത്തിനുശേഷം പിന്നെ നടന്ന തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുത്ത കോൺഗ്രസിന്റെ പ്രസിഡന്റെയും ഷീനാ ആൽബിൻ വന്നു. ഇടതുപക്ഷത്തിനൊപ്പം വൈസ് പ്രസിഡന്റ് സുരേഷ് ഉറച്ച് നിന്നു. പിന്നെ നടന്ന അഭിപ്രായവ്യത്യാസങ്ങൾ പഞ്ചായത്തിനെ നാണക്കേടിന്റെ വക്കിലെത്തിച്ചു.