ഷഹീനയുടെ കൊലപാതകം : സുഹൃത്തുക്കളുടെ മൊഴിയെടുത്തു; മുറിയെടുത്തത് ഒളിവില്‍ കഴിയാന്‍
1570239
Wednesday, June 25, 2025 6:28 AM IST
പേരൂര്‍ക്കട: പോത്തന്‍കോട് സ്വദേശിനി ഷഹീന(32)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന് ഷംഷാദിന്റെ രണ്ടു സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്. വട്ടപ്പാറ സ്വദേശികളായ ഷെഫിന്, ധനു എന്നിവരുടെ മൊഴികളാണു രേഖപ്പെടുത്തിയത്. ചെമ്പഴന്തി സ്വദേശിയായ മറ്റൊരാള്‍ മൊഴി നല്കാന് എത്തിയിരുന്നില്ല.
മരുതൂരില്‍ ഷഹീന മരിച്ചുകിടന്ന ആത്രക്കാട്ട് എന്‍ക്ലേവ് എന്ന ഹോംസ്റ്റേയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. ജൂണ്‍ 14നു ഷംഷാദിനും ഷഹീനയ്ക്കും താമസിക്കുന്നതിന് മുറിയെടുത്ത് നല്‍കിയത് മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്നാണ്. പിന്നീട് അവര്‍ ഇവിടേക്ക് വന്നിട്ടില്ല. ധനുഷ് എന്നയാളുമായി തമിഴ്നാട്ടിലെ മധുരയില്‍വച്ചു ഷംഷാദ് അടിപിടിയുണ്ടാക്കിയെന്നും അതിനുശേഷം ഒളിവില്ത്താമസിക്കുന്നതിനുവേണ്ടിയാണ് ഹോം സ്റ്റേ തെരഞ്ഞെടുത്തതെന്നുമാണ് അന്വേഷത്തില്‍ തെളിഞ്ഞത്.
വട്ടപ്പാറയിലെ ഒരു ആശുപത്രിയില്‍ പല്ലിന്റെ ചികിത്സാര്ഥമാണു താന്‍ മുറിയെടുത്തതെന്നു പ്രതി പറയുന്നുണ്ടെങ്കിലും ആശുപത്രിയില്‍ ചികിത്സ നടത്തിയതിന്റെ രേഖകളൊന്നും ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ടും ഷഹീനയും ഷംഷാദും തമ്മില്‍ വാക്കുതര്‍ക്കം നിലനിന്നിരുന്നു. ഭര്‍ത്താവുമായി സംസാരിക്കാന്‍ ഷഹീനയെ ഒരിക്കലും ഷംഷാദ് അനുവദിച്ചിരുന്നില്ലെന്നും ബന്ധം വേര്‍പിരിയുന്നതിന് ഇതൊരു കാരണമായി എന്നും പോലീസ് പറഞ്ഞു.
ഏഴുവയസുള്ളപ്പോള്‍ ഷഹീനയെ സഹോദരന് വീടിന്റെ സ്റ്റെയര്‍കേസില്‍ നിന്നും ഷംഷാദ് എടുത്തെറിഞ്ഞിരുന്നുവെന്നും ഏറെ ചികിത്സകള്ക്കുശേഷമാണു രക്ഷപ്പെട്ടതെന്നും ഇവരുടെ മാതാവ് സലീന പോലീസിനോടു പറഞ്ഞു. കുറച്ചുനാള്‍ വിദേശത്തായിരുന്ന ഷംഷാദ് മദ്യപിച്ചാല്‍ അക്രമം കാട്ടുമെന്നും വീഡിയോ കോളിന്റെ പേരിലാണ് സംഭവദിവസം അടിപിടിയുണ്ടായതെന്നും തെളിഞ്ഞിട്ടുണ്ട്.
വീട്ടില്‍നിന്നും ആഹാരം കഴിക്കാത്തതിനാല്‍ ഷംഷാദിന് ആഹാരം വച്ചുകൊടുക്കാനാണ് ഷഹീനയെ ഇയാള്‍ക്കൊപ്പം അയച്ചതെന്നാണ് അമ്മയുടെ മൊഴി. കൊലപാതകം നടന്ന ദിവസം വലിയ അടിപിടിയുണ്ടായിയെന്നും തന്നെ ആക്രമിക്കുന്നതില്‍നിന്നു രക്ഷപ്പെടാന്‍ ഷഹീന തിരികെ ആക്രമിച്ചതിനെത്തുടര്‍ന്നു ഷംഷാദിന്റെ വാരിയെല്ലിനു പൊട്ടലുണ്ടായിട്ടുണ്ടെന്നും മണ്ണന്തല എസ്ഐ ആര്.എസ്. വിപിന്‍ പറഞ്ഞു. സംഭവദിവസം ഷംഷാദ് സുഹൃത്തായ വിശാഖിനെ വിളിച്ചുവരുത്തിയത് മൃതദേഹം മറവുചെയ്യാനായിരുന്നുവെന്നും എന്നാല്‍ പദ്ധതി പൊളിയുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
photo
ഷഹീനയും ഷംഷാദും താമസിച്ചിരുന്ന ഹോം സ്റ്റേയിലെ മുറി (വൃത്തത്തിനുള്ളിൽ)