കേരള സർവകലാശാല ആസ്ഥാനത്ത് വൻ സംഘര്‍ഷം : വീണ്ടും ഭാരതാംബ ചിത്ര വിവാദം
1570382
Thursday, June 26, 2025 6:15 AM IST
സെനറ്റ് ഹാളിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തെത്തുടര്‍ന്നു കേരള സര്‍വകലാശാല ആസ്ഥാനത്തു വന്‍ സംഘര്‍ഷം. കേരള സര്‍വകലാശാല ആസ്ഥാനത്തെ സെനറ്റ് ഹാളില്‍ ശ്രീപത്മനാഭ സേവാസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയെതുടര്ന്നായിരുന്നു സംഘര്‍ഷം ഉണ്ടായത്.
വേദിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സംഘാടകര്‍ വച്ചതിനെതുടര്ന്നായിരുന്നു എസ്എഫ്ഐ, കെഎസ്യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. സര്‍വകലാശാല ആസ്ഥാനത്തെ ഹാളില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാനുള്ള തീരുമാനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ രജിസ്ട്രാര്‍ പരിപാടി റദ്ദാക്കിയെങ്കിലും പങ്കെടുക്കുമെന്ന നിലപാടില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വ നാഥ് ആർലേക്കർ ഉറച്ചു നില്‍ക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയുമായിരുന്നു.
ഇതോടെ ഗവര്‍ണറെ തടയുന്നതിനായി സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. പിന്നാലെ കെഎസ്യു പ്രവര്‍ത്തകരും എത്തിയതോടെ സര്‍വകലാശാല ആസ്ഥാനം പ്രതിഷേധ ഭൂമിയായി.
ഗവര്‍ണര്‍ എത്തിയാല്‍ തടയുന്നതിനായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിനു മുന്നിലായി സംഘടിച്ചിരുന്നു. ഇവരെ പോലീസ് ബലം പ്രയോഗിച്ചു നീക്കിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകലാശയുടെ മുഖ്യ കവാടത്തിലെ ഗേറ്റ് ബലമായി അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.
പരിപാടിയില്‍നിന്നു വിട്ടു നില്‍ക്കണമെന്നാവശ്യപ്പെട്ട് രജിസ്ട്രാര്‍ രാജ്ഭവനുമായി ബന്ധപ്പെട്ടെങ്കിലും ഇതില്‍ എന്തു മത ചിഹ്നമാണുള്ളതെന്നും പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കില്ലെന്നും ഗവര്‍ണര്‍ ഉറച്ച നിലപാടെടുത്തു. പിന്നാലെ വന്‍ പോലീസ് സുരക്ഷയില്‍ വൈകുന്നേരം ആറരയോടെ ഗവര്‍ണര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. നന്നേ പണിപ്പെട്ടാണ് സമരക്കാര്ക്കിടയില്നിന്നു ഗവര്‍ണറെ പോലീസ് സുരക്ഷിതമായി വേദിയിലേക്കെത്തിച്ചത്.
ഗവര്‍ണറെ തടയാനായി ഓടിയെത്തിയ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സെനറ്റ് ഹാളിനുള്ളില്‍ കടന്ന എസ്എഫ്ഐ പ്രവര്‍ത്തകരും പോലീസും തമ്മിലും സംഘര്‍ഷമുണ്ടായി. ഇതിനിടെ ഗവര്‍ണര്‍ സെനറ്റ് ഹാളിന്റെ വേദിയില്‍ പ്രവേശിക്കുകയും ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
തുടര്‍ന്നു സര്‍വകലാശാല ആസ്ഥാനത്തിന്റെ എല്ലാ ഗേറ്റുകളിലും പ്രതിഷേധക്കാര്‍ തമ്പടിച്ചു. പിന്നീട് ഒരു വിഭാഗം പ്രതിഷേധക്കാര്‍ എംഎല്‍എ ഹോസ്റ്റലിനു മുന്നിലെ റോഡില്‍ മടങ്ങിവരുന്ന ഗവര്‍ണറെ തടയാനായും നിലയുറപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്നു പരിപാടിക്കു ശേഷം ഗവര്‍ണറെ മറ്റൊരു വഴിയിലൂടെയാണ് പൊലീസ് പുറത്തെത്തിച്ചത്.