സ്ഥലത്ത് വന്‍ പോലീസ് സന്നാഹം
1570383
Thursday, June 26, 2025 6:15 AM IST
തിരുവനന്തപുരം: സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവാ സമിതി ഇന്നലെ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെതുടര്ന്നുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി എത്തിയതു വന്‍ പോലീസം സംഘം.
ഗവര്‍ണര്‍ കേരള യൂണിവേഴ്സിറ്റിയില്‍ പരിപാടിക്ക് എത്തുമെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഉച്ചകഴിഞ്ഞു നാലോടെ വന്‍ പോലീസ് സംഘമാണ് സ്ഥലത്തെത്തിയത്. 5.30ന് ആണ് പരിപാടി തുടങ്ങേണ്ടിയിരുന്നതെങ്കിലും ഒരു മണിക്കൂറോളം വൈകിയാണു പരിപാടി ആരംഭിച്ചത്. ഗവര്‍ണര്‍ എത്തുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാണു കെഎസ്യു- എസ് എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ചത്.
ഗവര്‍ണര്‍ ഉദ്ഘാടകനായ പരിപാടി ആരംഭിക്കുന്നതിനു മുന്നേതന്നെ സംഘര്‍ഷം തുടങ്ങിയിരുന്നു. പരിപാടി നടന്ന ഹാളിനകത്ത് ആദ്യം കെഎസ്യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളകളോടെ പ്രതിഷേധിച്ചു.
തുടര്‍ന്നു സംഘാടകരും പോലീസും ചേര്‍ന്ന് ഇവരെ ഹാളില്‍ നിന്നും പുറത്തേയ്ക്ക് ബലപ്രയോഗത്തിലൂടെ നീക്കി. ഗവര്‍ണര്‍ എത്തിയതോടെ യൂണിവേഴ്സിറ്റി കവാടത്തിനു മുന്നില്‍ തമ്പടിച്ചിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേയ്ക്ക് എത്തി.
ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകരെ നീക്കം ചെയ്ത് പോലീസ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കിയത്. സെനറ്റ് ഹാളിനു പുറത്ത് ആര്‍എസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവന് എന്നെഴുതിയ ബാനറും എസ്എഫ്ഐ പ്രദര്‍ശിപ്പിച്ചിരുന്നു. രാത്രി വൈകിയും സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഘാടകർ നിര്‍ദേശങ്ങള്‍ ലംഘിച്ചതായി രജിസ്ട്രാര്‍
തിരുവനന്തപുരം: സെനറ്റ് ഹാളിലെ പരിപാടിയുടെ സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതി പ്രവര്‍ത്തകര്‍ സര്‍വകലാശാല നല്കിയ നിര്‍ദേശങ്ങള്‍ ലംഘിച്ചതായി രജിസ്ട്രാര്‍. പ്രത്യേക ചിത്രങ്ങളൊന്നും പ്രദര്‍ശിപ്പിക്കരുതെന്ന നിബന്ധനയിലാണു ഹാള്‍ അനുവദിച്ചതെന്നും അതു സംഘാടകര്‍ ലംഘിച്ചതായും രജിസ്ട്രാര്‍ ആരോപിച്ചു.
ഇതു സംബന്ധിച്ചു നിയമ നടപടി തേടുമെന്നും കേരള സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു. മതചിഹ്നങ്ങള്‍ ഉപയോഗിച്ചു മുന്നോട്ടു പോകാനുള്ള ഗവര്‍ണറുടെ നടപടിയെ ഭരണ ഘടന ഉപയോഗിച്ചു ചെറുക്കുമെന്ന് എസ്എഫ്ഐ നേതാക്കള്‍ പ്രതികരിച്ചു. ഈ നിലയില്‍ കേരളത്തില്‍ ഒരിടത്തും ഗവര്‍ണര്‍ക്കു പങ്കെടുക്കാന്‍ കഴിയില്ലെന്നും അവര്‍ അറിയിച്ചു.
റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിനു മര്‍ദനമേറ്റു
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മീഡിയാവണ്‍ വാര്‍ത്താ സംഘത്തെ എബിവിപി - യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രകോപനമില്ലാതെയായിരുന്നു മര്‍ദനം. വാര്‍ത്താസംഘത്തിലെ സജിന്ലാലിനാണ് കൂടുതല്‍ മര്‍ദനമേറ്റത്.
മാധ്യമപ്രവര്‍ത്തനത്തെ തല്ലിയൊതുക്കാമെന്ന മനഃസ്ഥിതി യുവ രാഷ്ട്രീയപ്രവര്‍ത്തകരില്‍ തന്നെ വളര്‍ന്നു വരുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല. മര്‍ദിച്ചവര്‍ക്കെതിരെ കേസെടുത്ത് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നു ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.