യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കാര്യക്ഷമതയുള്ള സെക്രട്ടേറിയറ്റ് ആക്കുമെന്നു വി.ഡി.സതീശൻ
1570384
Thursday, June 26, 2025 6:15 AM IST
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ രാജ്യത്തെ മികച്ച കാര്യക്ഷമതയുള്ള ഭരണകേന്ദ്രമാക്കി മാറ്റുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നാം പിണറായി എന്ന് കേൾക്കുന്പോൾ ജനങ്ങളും ജീവനക്കാരും തലയിൽ കൈവയ്ക്കുന്ന അവസ്ഥയിലാണ്. മൂന്നാം പിണറായി സർക്കാരെന്നു സിപിഎമ്മുകാർ പ്രചരിപ്പിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് സാധാരണക്കാർ പറയുന്നത്. നിലന്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ അത് അനുഭവേദ്യമായി. സംസ്ഥാന സർക്കാർ ജീവനക്കാരോട് ഇത്ര അവഗണന കാണിച്ച സർക്കാർ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പുതിയ ശന്പള പരിഷ്കരണ കമ്മീഷൻ ആനുകൂല്യം ലഭിക്കേണ്ട സമയം കഴിഞ്ഞു.
എന്നിട്ടും പഴയ പേ റിവിഷൻ കുടിശിക പോലും കൊടുത്തു തീർത്തിട്ടില്ല. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ലക്ഷം കോടി രൂപ വരെ ഈ സർക്കാർ കുടിശിക ഇനത്തിൽ നൽകാനുണ്ട്. സംസ്ഥാനത്തു വൈദ്യുതി ചാർജ് ആറ് മാസത്തിനകം മൂന്നുതവണ കൂട്ടി. വൈദ്യുതി ബോർഡ് കടം 1000 കോടി രൂപയിൽ നിന്ന് 45,000 കോടിയാക്കി മാറ്റിയതായും വി.ഡി. സതീശൻ ആരോപിച്ചു.
സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ് അധ്യക്ഷനായിരുന്നു. കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ, എംഎൽഎമാരായ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, സജീവ് ജോസഫ്, യുഡിഎഫ് സെക്രട്ടറി സി.പി. ജോണ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ മര്യാപുരം ശ്രീകുമാർ, എം. ലിജു, ഡിസിസി പ്രസിഡന്റ് പാലോട് രവി, ജോസഫ് വാഴക്കൻ എക്സ്, ഷാനിമോൾ ഉസ്മാൻ, അബിൻ വർക്കി, കെ.പി പുരുഷോത്തമൻ, കെ.എം. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന പൊതുസമ്മേളനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. രാവിലെ പ്രസിഡന്റ് എം.എസ്. ഇർഷാദ് പതാക ഉയർത്തിയതോടെ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിനു തുടക്കമായി. സെക്രട്ടേറിയറ്റിനു സമീപത്തുനിന്നും ആരംഭിച്ച പ്രകടത്തിൽ നൂറുകണക്കിനു ജീവനക്കാർ പങ്കെടുത്തു. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ പ്രകടനം സമാപിച്ചു.