കടുവയ്ക്കായി തെരച്ചിൽ വിഫലം; പ്രദേശവാസികളിൽ അമർഷം പുകയുന്നു
1562051
Saturday, May 24, 2025 5:12 AM IST
കരുവാരകുണ്ട്: അടക്കാക്കുണ്ട് പാറേശരിയിൽ ടാപ്പിംഗ് തൊഴിലാളിയുടെ ജീവനെടുത്ത കടുവയെ ഒരാഴ്ച കഴിഞ്ഞിട്ടും പിടികൂടാൻ സാധിക്കാത്തതിൽ പ്രദേശവാസികളിൽ അമർഷം പുകയുന്നു.
വനപാലകരും പോലീസും അടക്കം നൂറിലധികം സായുധസേന അംഗങ്ങളാണ് സർവ സന്നാഹങ്ങളോടെ കരുവാരകുണ്ടിന്റെ തോട്ടം മേഖലയിലൂടെ ദിവസങ്ങളായി കടുവയ്ക്കുവേണ്ടി തെരച്ചിൽ നടത്തുന്നത്. മൂന്ന് വട്ടം നാട്ടുകാരും വനപാലകരും കടുവയെ നേരിൽ കണ്ടെങ്കിലും കടുവയെ പിടികൂടാനായില്ല.
കടുവയെ വെടിവച്ച് കൊന്ന് ജനങ്ങളുടെ ഭീതിയകറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ കടുവയെ വെടിവച്ചു കൊല്ലാനുള്ള അനുവാദം അവർക്ക് ലഭിച്ചിട്ടില്ലെന്നാണ് സായുധസംഘത്തിന്റെ ഭാഷ്യം. മയക്കുവെടിവച്ച് കടുവയെ കടത്തികൊണ്ടുപോയി മറ്റ് ജനവാസ കേന്ദ്രത്തിൽ തുറന്നുവിടാനുള്ള വനംവകുപ്പധികൃതരുടെ തന്ത്രം പരാജയപ്പെടുത്തുമെന്നും തൊഴിലാളികളും കർഷകരും മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസം കടുവയെ കണ്ട് ഞെട്ടിത്തരിച്ച് വീഴ്ചയിൽ ഡിഎഫ്ഒ ജി. ധനിക് ലാലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വർഷങ്ങളായി കടുവ സാന്നിധ്യമുള്ള പ്രദേശമാണ് കരുവാരകുണ്ടിന്റെ മലയോര പ്രദേശം. നേരത്തേ തന്നെ കർഷകരും കർഷകത്തൊഴിലാളികളും കടുവയെ നേരിൽ കാണുകയും വിവരം അധികൃതരെ അറിയിക്കുകയും ചെയ്തിട്ടും അധികൃതർ മുന്നറിയിപ്പ് നൽകുന്നതല്ലാതെ അവയെ പിടികൂടുന്നതിനുള്ള തയാറെടുപ്പുകൾ നടത്താതിരുന്നതാണ് പ്രശ്നം സങ്കീർണമാക്കിയത്.
വ്യാഴാഴ്ച പന്തറയിലെ കടുവ താവളം എന്നറിയപ്പെടുന്ന സ്ഥലത്ത് കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും അതിൽ കയറാൻ ഇവ തയാറാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടുന്ന നരഭോജിക്കടുവകളെ സൈലന്റ് വാലി വനമേഖലയിൽ തുറന്നുവിടുന്നതായി പരാതിയുണ്ടായിരുന്നു. ഒന്നിലധികം കടുവകൾ പ്രദേശത്തുണ്ടെന്നാണ് തൊഴിലാളികളും കർഷകരും സൂചിപ്പിക്കുന്നത്.
അതേസമയം ഒരാഴ്ചയായി മലയോര കൃഷിയിടം നിശബ്ദമാണ്. കടുവപ്പേടിയിൽ കർഷകരും തൊഴിലാളികളും അങ്ങോട്ടെത്തി നോക്കാനും ഭയപ്പെടുന്നു. കടുവയെ പിടികൂടാനെന്ന പേരിൽ ദിവസവും ലക്ഷങ്ങൾ പൊടിക്കുന്പോൾ തോട്ടം തൊഴിലാളികളും ചെറുകിട കർഷകരും അർധ പട്ടിണിയിലുമാണ്.
റബറിന് റെയിൻ ഗാർഡ് പിടിപ്പക്കാനാകുന്നില്ലെന്നും കൃഷിയിടത്തിലെ കാട് തെളിക്കൽ, ആദ്യഘട്ട വളമിടൽ എന്നിവയെല്ലാം നിലച്ചിരിക്കുകയാണെന്നും കർഷകർ പറയുന്നു.